തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനായി യുസ്വെന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ ഗംഭീര പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡിൽ ശ്രീലങ്കൻ ഇതിഹാസതാരം ലസിത് മലിംഗയ്ക്കൊപ്പം ചഹാലെത്തി.
രാജസ്ഥാൻ റോയൽസ് 72 റൺസിന് വിജയിച്ച മത്സരത്തിൽ നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് ചഹാൽ നേടിയിരുന്നു. ഇതോടെ ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറെന്ന റെക്കോർഡിൽ ലസിത് മലിംഗയ്ക്കൊപ്പം ചഹാലെത്തി.
170 വിക്കറ്റാണ് ഐ പി എല്ലിൽ ഇരുവരും നേടിയിട്ടുള്ളത്. 161 മത്സരങ്ങളിൽ നിന്നും 183 വിക്കറ്റ് നേടിയിട്ടുള്ള ഡ്വെയ്ൻ ബ്രാവോയാണ് ഐ പി എല്ലിൽ ഏറ്റവുനധികം വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
മത്സരത്തിൽ നേടിയ നാല് വിക്കറ്റോടെ 167 വിക്കറ്റ് നേടിയ അമിത് മിശ്രയെ പിന്നിലാക്കി ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന സ്പിന്നറെന്ന റെക്കോർഡും യുസ്വെന്ദ്ര ചഹാൽ സ്വന്തമാക്കി.