Skip to content

44 വർഷങ്ങൾക്ക് ശേഷം ക്വാളിഫയർ കളിക്കേണ്ട ഗതികേടിൽ ശ്രീലങ്ക

ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ ടീമുകളിൽ ഒന്നായിരുന്നു ശ്രീലങ്ക. ലോകത്തിലെ വമ്പന്മാരെ പോലും വിറപ്പിച്ച കാലഘട്ടം ശ്രീലങ്കയ്ക്കുണ്ടായിരുന്നു. എന്നാലിപ്പോൾ ശ്രീലങ്ക അത്ര ശക്തരല്ല. രാജ്യത്തിൻ്റെ സാമ്പത്തിക നില എന്ന പോലെ അവരുടെ ടീമും ദുർബലമായി. ഏഷ്യ കപ്പ് ചാമ്പ്യന്മാരായി തിരിച്ചുവരവ് അറിയിച്ചുവെങ്കിലും ഇപ്പോഴിതാ 44 വർഷങ്ങൾക്ക് ശേഷം ഏകദിന ലോകകപ്പ് ക്വാളിഫയർ കളിക്കേണ്ട ഗതികേട് ടീമിന് വന്നിരിക്കുകയാണ്.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും പരാജയപെട്ടതോടെ ഐസിസി ഏകദിന ലോകകപ്പ് ഡയറക്റ്റ് ക്വാളിഫിക്കേഷൻ ശ്രീലങ്കയ്ക്ക് നഷ്ടമായിരിക്കുകയാണ്. ഇതോടെ സിംബാബ്‌വെയിൽ നടക്കുന്ന ക്വാളിഫയറിൽ ശ്രീലങ്കയ്ക്ക് കളിക്കേണ്ടി വരും.

44 വർഷങ്ങൾക്ക് മുൻപ് 1979 ലാണ് ശ്രീലങ്ക അവസാനമായി ക്വാളിഫയർ കളിക്കേണ്ടിവന്നത്. ആതിഥേയരായ ഇന്ത്യ അടക്കം 7 ടീമുകളാണ് ലോകകപ്പിന് ഇതിനോടകം നേരിട്ട് യോഗ്യത നേടിയിട്ടുള്ളത്. വെസ്റ്റിൻഡീസ്, സൗത്താഫ്രിക്ക, അയർലൻഡ് എന്നീ ടീമുകളാണ് ഇനി അവശേഷിക്കുന്ന ഒരു സ്പോട്ടിനായി പോരാടുന്നത്. വെസ്റ്റിൻഡീസിന് ഇനി മത്സരങ്ങൾ ഒന്നും തന്നെ അവശേഷിക്കുന്നില്ല. അതുകൊണ്ട് തന്നെ മറ്റു ടീമുകളുടെ മത്സരഫലങ്ങൾ അനുസരിച്ചായിരിക്കും വിൻഡീസിൻ്റെ യോഗ്യത നിർണയിക്കപെടുക.