Skip to content

ഫിഫ്റ്റി നേടി ജെമിമ. പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഐസിസി വനിതാ ലോകകപ്പിലെ ഇന്ത്യയ്ക്ക് വിജയതുടക്കം. പാകിസ്ഥാനെതിരായ മത്സരത്തിൽ വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ജെമിമ റോഡ്രിഗസിൻ്റെയും റിച്ച ഗോഷിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 150 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി ജെമിമ റോഡ്രിഗസ് 38 പന്തിൽ 52 റൺസും റിച്ച ഗോഷ് 20 പന്തിൽ 31 റൺസും നേടി പുറത്താകാതെ നിന്നു.

സ്മൃതി മന്ദാനയുടെ അഭാവത്തിൽ യാസ്ടിക ബാട്ടിയയാണ് ഷഫാലി വർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്തത്. യാസ്തിക 17 റൺസ് നേടിയപ്പോൾ ഷഫാലി വർമ്മ 25 പന്തിൽ 33 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 12 പന്തിൽ 16 റൺസ് നേടി പുറത്തായി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 55 പന്തിൽ പുറത്താകാതെ 68 റൺസ് നേടിയ ക്യാപ്റ്റൻ ബിസ്മ മറൂഫ്, 25 പന്തിൽ പുറത്താകാതെ 43 റൺസ് നേടിയ ആയിഷ നസീം എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടിയത്. ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാൻ്റെ ഏറ്റവും ഉയർന്ന സ്കോറും ലോകകപ്പ് ചരിത്രത്തിലെ പാകിസ്ഥാൻ്റെ ഏറ്റവും ഉയർന്ന സ്കോറും കൂടിയാണിത്.

ഇന്ത്യയ്ക്ക് വേണ്ടി രാധ യാദവ് നാലോവറിൽ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ഫെബ്രുവരി 15 ന് വിൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.