Skip to content

ഇനി മുൻപിൽ സച്ചിനും കോഹ്ലിയും മാത്രം, തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസത്തിനൊപ്പമെത്തി രോഹിത് ശർമ്മ

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചുറി നേടികൊണ്ട് തൻ്റെ സെഞ്ചുറിക്ഷാമം അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മൂന്ന് വർഷത്തിന് ശേഷമാണ് ഏകദിന ക്രിക്കറ്റിൽ ഹിറ്റ്മാൻ സെഞ്ചുറി നേടുന്നത്. മത്സരത്തിലെ സെഞ്ചുറിയോടെ ചരിത്രനേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറിനും വിരാട് കോഹ്ലിയ്ക്കും പിന്നിലെത്തിയിരിക്കുകയാണ് രോഹിത് ശർമ്മ.

വെറും 83 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മ 9 ഫോറും 6 സിക്സും ഉൾപ്പടെ 101 റൺസ് നേടിയാണ് പുറത്തായത്. ഏകദിന ക്രിക്കറ്റിലെ രോഹിത് ശർമ്മയുടെ മുപ്പതാം സെഞ്ചുറിയാണിത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന റെക്കോർഡിൽ ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങിനൊപ്പം രോഹിത് ശർമ്മയെത്തി.

375 മത്സരങ്ങളിൽ നിന്നുമാണ് റിക്കി പോണ്ടിങ് 30 സെഞ്ചുറി നേടിയിരുന്നത്. പോണ്ടിങിനൊപ്പമെത്തുവാൻ 241 മത്സരങ്ങൾ മാത്രമാണ് രോഹിത് ശർമ്മയ്ക്ക് വേണ്ടിവന്നത്. 49 സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കരും 46 സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുമാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ളത്.

രോഹിത് ശർമ്മയ്ക്കൊപ്പം സഹ ഓപ്പണർ ശുഭ്മാൻ ഗില്ലും മത്സരത്തിൽ സെഞ്ചുറി കുറിച്ചു. ഗില്ലിൻ്റെ നാലാം ഏകദിന സെഞ്ചുറിയാണിത്. 78 പന്തിൽ 13 ഫോറും 5 സിക്സും ഉൾപ്പടെ 112 റൺസ് നേടിയാണ് ഗിൽ പുറത്തായത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 212 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.