Skip to content

രഞ്ജി ട്രോഫി തിരിച്ചുവരവിൽ ഡബിൾ സെഞ്ചുറി നേടി കേദാർ ജാദവ്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തിരിച്ചുവരവ് മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി തകർത്താടി കേദാർ ജാദവ്. മൂന്ന് വർഷങ്ങൾക്ക് രഞ്ജി ട്രോഫിയിൽ തിരിച്ചെത്തിയ താരം ആസാമിനെതിരായ മത്സരത്തിലാണ് മഹാരാഷ്ട്രയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചത്.

ആദ്യ ഇന്നിങ്സിൽ മാഹാരാഷ്ട്രയ്ക്ക് വേണ്ടി നാലാമനായി എത്തിയത് ജാദവ് 283 പന്തിൽ 283 റൺസ് നേടിയാണ് പുറത്തായത്. 21 ഫോറും 12 സിക്സും ആദ്യ ഇന്നിങ്സിൽ താരം അടിച്ചുകൂട്ടി. താരത്തിൻ്റെ മികവിൽ മഹാരാഷ്ട്ര ആദ്യ ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 594 റൺസ് നേടി ഡിക്ലയർ ചെയ്തു.

37 ക്കാരനായ ജാദവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 78 മത്സരങ്ങളിൽ നിന്നും 14 സെഞ്ചുറി ഉൾപ്പെടെ 5166 റൺസ് നേടിയിട്ടുണ്ട്. ഐ പി എൽ ലേലത്തിൽ താരം പേര് ഉൾപെടുത്തിയിരുന്നുവെങ്കിലും ചുരുക്കപട്ടികയിൽ ഇടംനേടുവാൻ താരത്തിന് സാധിച്ചില്ല.

ഇന്ത്യയ്ക്ക് വേണ്ടി 73 ഏകദിന മത്സരങ്ങളും 9 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ജാദവ് 2 സെഞ്ചുറിയുമെ 6 ഫിഫ്റ്റിയും നേടിയിട്ടുണ്ട്. 2020 ഫെബ്രുവരിയിലായിരുന്നു ജാദവ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചത്.