Skip to content

ക്യാപ്റ്റൻ ഏൽപ്പിച്ച ദൗത്യം വിജയകരായി പൂർത്തിയാക്കി അക്ഷർ പട്ടേൽ, ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത് ആവേശവിജയം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 2 റൺസിൻ്റെ ആവേശവിജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യ വിജയം കുറിച്ചത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 163 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 160 റൺസ് നേടാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ ഇന്ത്യ കൈപ്പിടിയിൽ ഒതുക്കിയ മത്സരം 27 പന്തിൽ 45 റൺസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ഷണകയും 16 പന്തിൽ 23 റൺസ് നേടിയ കരുണരത്നെയുമാണ് ആവേശകരമാക്കിയത്.

അവസാന ഓവറിൽ 13 റൺസ് വേണമെന്നിരിക്കെ അക്ഷർ പട്ടേലിനെയാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ഓവർ ഏൽപ്പിച്ചത്. ആദ്യ രണ്ട് പന്തിൽ വൈഡ് അടക്കം രണ്ട് റൺസ് മാത്രം അക്ഷർ പട്ടേൽ വിട്ടുകൊടുത്തപ്പോൾ മൂന്നാം പന്തിൽ സിക്സ് പറത്തികൊണ്ട് കരുണരത്നെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. എന്നാൽ പിന്നീടുള്ള മൂന്ന് പന്തിൽ രണ്ട് റൺസ് മാത്രമാണ് ഇന്ത്യൻ സ്പിന്നർ വിട്ടുകൊടുത്തത്.

അരങ്ങേറ്റത്തിൽ നാല് വിക്കറ്റ് നേടിയ ശിവം മാവിയാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. ഉമ്രാൻ മാലിക്ക്, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി മികവ് പുലർത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി 23 പന്തിൽ 41 റൺസ് നേടിയ ദീപക് ഹൂഡ, 20 പന്തിൽ 31 റൺസ് നേടിയ അക്ഷർ പട്ടേൽ, 29 പന്തിൽ 37 റൺസ് നേടിയ ഇഷാൻ കിഷൻ എന്നിവരാണ് തിളങ്ങിയത്.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. ദീപക് ഹൂഡയാണ് പ്ലേയർ ഓഫ് ദി മാച്ച്.