Skip to content

അവസാന 51 റൺസ് നേടിയത് വെറും 43 പന്തിൽ, പുജാര നേടിയത് തൻ്റെ വേഗതയേറിയ സെഞ്ചുറി

നീണ്ട കാത്തിരിപ്പിന് ശേഷം ഒടുവിൽ അർഹിച്ച സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ താരം ചേതേശ്വർ പുജാര. നാല് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ഇന്നിങ്സിൽ പുജാര സെഞ്ചുറി നേടിയത്.

130 പന്തിൽ നിന്നുമാണ് പുജാര തൻ്റെ പത്തൊമ്പതാം സെഞ്ചുറി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ പുജാരയുടെ ഏറ്റവും വേഗതയേറിയ സെഞ്ചുറി കൂടിയാണിത്. അവസാന 51 റൺസ് വെറും 43 പന്തിൽ നിന്നുമാണ് പുജാര അടിച്ചുകൂട്ടിയത്.

ഇതിന് മുൻപ് 2019 ജനുവരിയിലെ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെയാണ് പുജാര സെഞ്ചുറി നേടിയത്. അതിന് ശേഷം കഴിഞ്ഞ ഇന്നിങ്സ് അടക്കം പതിനാല് തവണ ഫിഫ്റ്റി നേടിയെങ്കിലും മൂന്നക്കം കടക്കുവാൻ പുജാരയ്ക്ക് സാധിച്ചിരുന്നില്ല.

130 പന്തിൽ 13 ഫോർ അടക്കം 102 റൺസ് നേടിയ പുജാരയ്ക്കൊപ്പം 152 പന്തിൽ 110 റൺസ് നേടിയ ശുഭ്മാൻ ഗില്ലും രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി മികവ് പുലർത്തി. രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് നേടിയാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. പുജാരയ്ക്കൊപ്പം 19 റൺസ് നേടിയ വിരാട് കോഹ്‌ലി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ കെ എൽ രാഹുൽ 23 റൺസ് നേടി പുറത്തായി. 513 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മുൻപിൽ ഇന്ത്യ ഉയർത്തിയിരിക്കുന്നത്.