Skip to content

കയ്യിൽ കിട്ടിയ കളി കളഞ്ഞുകുളിച്ച് പാകിസ്ഥാൻ, തകർപ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. മത്സരത്തിൽ 355 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരായ പാകിസ്ഥാന് 328 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

നാലാം ദിനം 198 ന് നാല് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച പാകിസ്ഥാൻ ഒരു ഘട്ടത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 290 റൺസ് നേടിയിരുന്നു. പിന്നീട് കയ്യിൽ 5 വിക്കറ്റ് ശേഷിക്കെ 65 റൺസ് മാത്രമായിരുന്നു പാകിസ്ഥാന് വേണ്ടിയിരുന്നത്. എന്നാൽ പിന്നീട് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് ശക്തമായി മത്സരത്തിൽ തിരിച്ചെത്തി.

94 റൺസ് നേടിയ സൗദ് ഷക്കീലും 60 റൺസ് നേടിയ ഇമാം ഉൾ ഹഖും മാത്രമാണ് പാകിസ്ഥാൻ നിരയിൽ തിളങ്ങിയത്.

ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡ് നാല് വിക്കറ്റും ജെയിംസ് ആൻഡേഴ്സൺ, ഒല്ലി റോബിൻസൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും ജാക്ക് ലീച്ച്, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 74 റൺസിന് വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിലെ വിജയത്തോടെ ടെസ്റ്റ് പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഇംഗ്ലണ്ട് സ്വന്തമാക്കി.