Skip to content

ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്, പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ വമ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ. മെൽബണിൽ നടന്ന മത്സരത്തിൽ 221 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. വിജയത്തോടെ ഏകദിന പരമ്പര 3-0 ന് ഓസ്ട്രേലിയ തൂത്തുവാരി.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 356 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 31.4 ഓവറിൽ 142റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് ഇംഗ്ലണ്ടിനെ തകർത്തത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, സീൻ അബോട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

ഏകദിന ക്രിക്കറ്റിലെ ഇംഗ്ലണ്ടിൻ്റെ ഏറ്റവും വലിയ തോൽവിയാണിത്.

44 പന്തിൽ 33 റൺസ് നേടിയ ജേസൺ റോയാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ ജോസ് ബട്ട്ലർ ഒരു റൺ മാത്രം നേടി പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഓപ്പണർമാരായ ട്രാവിസ് ഹെഡിൻ്റെയും ഡേവിഡ് വാർണറുടെയും സെഞ്ചുറി മികവിലാണ് വമ്പൻ സ്കോർ കുറിച്ചത്. ഡേവിഡ് വാർണർ 102 പന്തിൽ 106 റൺസ് നേടിയപ്പോൾ ട്രാവിസ് ഹെഡ് 130 പന്തിൽ 16 ഫോറും 4 സിക്സും ഉൾപ്പെടെ 152 റൺസ് അടിച്ചുകൂട്ടി. ഓപ്പണിങ് കൂട്ടുകെട്ടിൽ 269 റൺസ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തു.