Skip to content

ലോക ചാമ്പ്യന്മാരെ എറിഞ്ഞുവീഴ്ത്തി കംഗാരുക്കൾ, രണ്ടാം ഏകദിനത്തിലും തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. സിഡ്നിയിൽ നടന്ന മത്സരത്തിൽ റൺസിനാണ് ഡബിൾ ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ തകർത്തത്. വിജയത്തോടെ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 281 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 38.5 ഓവറിൽ 208 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 72 പന്തിൽ 60 റൺസ് നേടിയ ജെയിംസ് വിൻസും 80 പന്തിൽ 71 റൺസ് നേടിയ സാം ബില്ലിങ്സും മാത്രമേ ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയുള്ളൂ.

ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്കും ആഡം സാംപയും നാല് വിക്കറ്റ് വീതവും ക്യാപ്റ്റൻ ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 114 പന്തിൽ 94 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 55 പന്തിൽ 58 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ, 59 പന്തിൽ 50 റൺസ് നേടിയ മിച്ചൽ മാർഷ് എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 280 റൺസ് നേടിയത്.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഓസ്ട്രേലിയ സ്വന്തമാക്കി. നവംബർ 22 ന് മെൽബണിലാണ് പരമ്പരയിലെ അവസാന മത്സരം.