Skip to content

സിക്സ് നേടി ഫിനിഷ് ചെയ്ത് ബട്ട്ലർ, ഇന്ത്യയുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് ഇംഗ്ലണ്ട് ഫൈനലിൽ

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങളെ തകർത്ത് ഇംഗ്ലണ്ട്. സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് തകർത്തുകൊണ്ട് ജോസ് ബട്ട്ലറും കൂട്ടരും ഫൈനലിൽ പ്രവേശിച്ചു.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 169 റൺസിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപെടാതെ ഇംഗ്ലണ്ട് മറികടന്നു. ക്യാപ്റ്റൻ ജോസ് ബട്ട്ലറുടെയും അലക്സ് ഹെയ്ൽസിൻ്റെയും മികവിലാണ് ആധികാരിക വിജയം ഇംഗ്ലണ്ട് കുറിച്ചത്. അലക്സ് ഹെയ്ൽസ് 47 പന്തിൽ 4 ഫോറും 7 സിക്സും ഉൾപ്പടെ 86 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ട്ലർ 49 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പടെ 80 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 33 പന്തിൽ 4 ഫോറും 5 സിക്സും ഉൾപ്പടെ 63 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുടെ മികവിലാണ് പൊരുതാവുന്ന സ്കോർ സ്വന്തമാക്കിയത്. വിരാട് കോഹ്ലി 40 പന്തിൽ 50 റൺസ് നേടി പുറത്തായി.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റും ക്രിസ് വോക്സ്, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നവംബർ പതിമൂന്നിന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടും. സെമിഫൈനലിൽ ന്യൂസിലൻഡിനെ പരാജയപെടുത്തിയാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്.