Skip to content

ഫോമിലെത്തി ബാബറും റിസ്വാനും, ന്യൂസിലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ. സിഡ്നിയിൽ നടന്ന പോരാട്ടത്തിൽ വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 153 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിരാശപെടുത്തിയ ബാബറിൻ്റെയും റിസ്വാൻ്റെയും തകർപ്പൻ തിരിച്ചുവരവിനാണ് മത്സരം സാക്ഷ്യം വഹിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 105 റൺസ് ഇരുവരും കൂട്ടിചേർത്തു.

ബാബർ അസം 42 പന്തിൽ 7 ഫോർ അടക്കം 53 റൺസ് നേടിയപ്പോൾ മൊഹമ്മദ് റിസ്വാൻ 43 പന്തിൽ 57 റൺസ് നേടി. മൊഹമ്മദ് ഹാരിസ് 26 പന്തിൽ 30 റൺസ് നേടി മികവ് പുലർത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 35 പന്തിൽ പുറത്താകാതെ 53 റൺസ് നേടിയ ഡാരൽ മിച്ചലിൻ്റെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. കെയ്ൻ വില്യംസൻ 42 പന്തിൽ 46 റൺസ് നേടി.

നാലോവറിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ഷഹീൻ അഫ്രീദിയാണ് പാക് ബൗളർമാരിൽ തിളങ്ങിയത്. മൊഹമ്മദ് നവാസ് ഒരു വിക്കറ്റ് നേടി. നാളെ നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും.