Skip to content

അയർലൻഡിനെതിരെ തകർപ്പൻ വിജയം, സെമിഫൈനൽ ഉറപ്പിച്ച് ന്യൂസിലൻഡ്

ഐസിസി ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ അയർലൻഡിനെ തകർത്ത് സെമിഫൈനൽ ഉറപ്പിച്ച് ന്യൂസിലൻഡ്. അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ 35 റൺസിനായിരുന്നു വില്യംസൻ്റെയും കൂട്ടരുടെയും വിജയം.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടാനെ സാധിച്ചുള്ളൂ. 27 പന്തിൽ 37 റൺസ് നേടിയ പോൾ സ്റ്റിർലിങും 30 റൺസ് നേടിയ ക്യാപ്റ്റൻ ബാൽബിർണിയും മാത്രമേ ഐറിഷ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. 35 പന്തിൽ 5 ഫോറും 3 സിക്സും ഉൾപ്പെടെ 61 റൺസ് നേടിയാണ് വില്യംസൺ പുറത്തായത്. ഫിൻ അലൻ 18 പന്തിൽ 32 റൺസും ഡാരൽ മിച്ചൽ 21 പന്തിൽ 31 റൺസും നേടി.

അയർലൻഡിന് വേണ്ടി ജോഷ് ലിറ്റിൽ നാലോവറിൽ 22 റൺസ് വഴങ്ങി ഹാട്രിക്ക് അടക്കം മൂന്ന് വിക്കറ്റും ഗാരെത് ഡെലനി രണ്ട് വിക്കറ്റും നേടി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം വിജയമാണ് ന്യൂസിലൻഡ് കുറിച്ചത്. റൺ റേറ്റിൽ ഇംഗ്ലണ്ടിനേക്കാളും ഓസ്ട്രേലിയെക്കാളും ബഹുദൂരം മുൻപിലാണ് ന്യൂസിലൻഡുള്ളത്.