ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ പാകിസ്ഥാൻ 3 റൺസിന്റെ ആവേശകരമായ ജയം. പാകിസ്ഥാൻ ഉയർത്തിയ 167 വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസം മറികടക്കുമെന്ന് കരുതിയ ഇടത്താണ് അവസാന നിമിഷം പാകിസ്ഥാൻ തിരിച്ചു പിടിച്ചത്. ഒരുഘട്ടത്തിൽ 4 വിക്കറ്റ് ശേഷിക്കെ നാലോവറിൽ 45 റൺസ് ആയിരുന്നു ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത്.
17ആം ഓവറിൽ 12 റൺസും 18ആം ഓവറിൽ 24 റൺസും നേടി ലക്ഷ്യം രണ്ടോവറിൽ 9 എന്ന നിലയിലേക്ക് എത്തി. 14 പന്തിൽ 30 റൺസുമായി ലിയാം ഡോസനും 2 പന്തിൽ 3 റൺസുമായി ആദിൽ റാഷിദുമായിരുന്നു ക്രീസിൽ, ഇതിനിടെ 7 വിക്കറ്റ് നഷ്ട്ടമായിരുന്നു. 19ആം ഓവറിലെ മൂന്നാം, നാലാം പന്തിലും വിക്കറ്റ് വീഴ്ത്തി ഹാരിസ് റൗഫ് പാകിസ്ഥാൻ മുന്നേറ്റം സമ്മാനിച്ചു. ഇതോടെ ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് മാത്രമാണ് ശേഷിച്ചത്.
അവസാന ഓവറിൽ 4 റൺസ് വേണ്ടിയിരുന്നപ്പോൾ രണ്ടാം പന്തിൽ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാൻ ജയം സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ആദ്യ മൂന്ന് ബാറ്റർമാരും രണ്ടക്കം കാണാതെ പുറത്തായ മത്സരത്തിൽ മധ്യനിരയിൽ ഡക്കറ്റ്, ഹാരി ബ്രുക്, മൊയീൻ അലി, ഡോസൻ എന്നിവർ നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിനെ ഇവിടം വരെ എത്തിച്ചത്.
അതേസമയം പാകിസ്ഥാന്റെ ജയത്തോടെ 7 മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പര 2-2ന് സമനിലയിലാണ്.
നേരെത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ വേണ്ടി ഓപ്പണർ റിസ്വ്വാനും (67പന്തിൽ 88) ബാബർ അസം (28 പന്തിൽ 36) എന്നിവരാണ് തിളങ്ങിയത്.