ഇന്നലെ നടന്ന ഓസ്‌ട്രേലിയ – ഇന്ത്യ മത്സരത്തിനിടെ ഉണ്ടായ മാക്‌സ്വെല്ലിന്റെ റൺഔട്ട് ആരാധകരെ കുഴപ്പിച്ചിരുന്നു. ചഹൽ എറിഞ്ഞ എട്ടാം ഓവറിലെ നാലാം പന്തിലാണ് രണ്ടാം റൺസിനായി ഓടുന്നതിനിടെ സ്‌ട്രൈക് എൻഡിൽ മാക്‌സ്‌വെല് റൺഔട്ടിൽ കുടുങ്ങിയത്. അക്‌സർ പട്ടേൽ എറിഞ്ഞ ത്രോ നേരിട്ട് തന്നെ വിക്കറ്റിൽ കൊള്ളുകയായിരുന്നു.
എന്നാൽ ഇതിനിടെ വിക്കറ്റ് കീപ്പർ കാർത്തിക്കിന്റെ ഗ്ലൗസ് കൊണ്ട് ബെയ്‌ൽസ് ഇളകിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. എല്ലാവരും ഔട്ട് അല്ലെന്ന് കരുതി അടുത്ത ഡെലിവറിക്കായി നീങ്ങുന്നതിനിടെയാണ് റൺ ഔട്ട് മറ്റൊരു ആംഗിളിലൂടെ നിരീക്ഷിച്ച് തേർഡ് അമ്പയർ ഔട്ട് വിധിച്ചത്.
ക്രിക്കറ്റ് നിയമമനുസരിച്ച്
വിക്കറ്റിൽ ഒരു ബെയ്‌ൽസ് വീഴാതെ ഉണ്ടെങ്കിൽ അത് റൺ ഔട്ടിനായി പരിഗണിക്കാമെന്നാണ് ഭാഗ്യവശാൽ അക്‌സർ പട്ടേലിന്റെ ത്രോ പതിച്ചത് വീഴാതെ നിന്ന ബെയ്‌ൽസിന്റെ വിക്കറ്റിൽ ആയിരുന്നു. ഇതോടെ അമ്പയർ ഔട്ട് വിധിച്ചു. അമ്പയറിന്റെ തീരുമാനത്തിൽ അതൃപ്തിയോടെയാണ് മാക്‌സ്‌വെൽ മടങ്ങിയത്. മോശം ഫോമിലൂടെ കടന്നു പോകുന്ന മാക്‌സ്‌വെൽ ഇത്തവണ 6 റൺസ് നേടിയാണ് പുറത്തായത്.
അതേസമയം നിർണായക മത്സരത്തിൽ ചെയ്‌സിങ്ങിൽ 6 വിക്കറ്റിന്റെ ജയം നേടി 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ മുന്നോട്ട് വെച്ച 187 റൺസ് ലക്ഷ്യം ഇന്ത്യ ഒരു പന്ത് ബാക്കി നിൽക്കെ മറികടന്നു. സൂര്യകുമാർ യാദവിനെയും കോഹ്ലിയുടെയും തകർപ്പൻ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. 36 പന്തിൽ 5 സിക്‌സും 5 ഫോറും ഉൾപ്പെടെ സൂര്യകുമാർ യാദവ് 69 അടിച്ചു കൂട്ടി. അവസാന ഓവർ വരെ ക്രീസിൽ ഉണ്ടായിരുന്ന കോഹ്ലി 48 പന്തിൽ 63 റൺസ് നേടി പുറത്തായി. 16 പന്തിൽ 25 റൺസ് നേടിയ പുറത്താകാതെ നിന്ന ഹർദിക് പാണ്ഡ്യ ഇന്ത്യൻ ജയം ഉറപ്പിക്കുകയായിരുന്നു.