Skip to content

ഹാവൂ രക്ഷപെട്ടു, യു എ ഇ യ്ക്കെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട് ബംഗ്ലാദേശ്, വിജയിച്ചത് 7 റൺസിന്

യു എ ഇയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കഷ്ടിച്ച് വിജയിച്ച് ബംഗ്ലാ കടുവുകൾ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്.

മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന യു എ ഇയ്ക്ക് 19.4 ഓവറിൽ 151 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 24 പന്തിൽ 39 റൺസ് നേടിയ ചിരാഗ് സുരിയും 17 പന്തിൽ 25 റൺസ് നേടിയ ആയാൻ്റ് അഫ്സൽ ഖാനും യു എ ഇയ്ക്ക് വേണ്ടി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

ബംഗ്ലാദേശിന് വേണ്ടി മേഹിദി ഹസൻ മൂന്നോവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഷോറിഫുൽ ഇസ്ലാം 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മുസ്തഫിസുർ റഹ്മാൻ രണ്ട് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി 55 പന്തിൽ 77 റൺസ് നേടിയ അഫീഫ് ഹൊസൈനും 25 പന്തിൽ 35 റൺസ് നേടിയ ക്യാപ്റ്റൻ നുറുൾ ഇസ്ലാമും മാത്രമാണ് തിളങ്ങിയത്. യു എ ഇയ്ക്ക് വേണ്ടി കാർത്തിക് മെയ്യപ്പൻ രണ്ട് വിക്കറ്റ് നേടി. സെപ്റ്റംബർ 27 നാണ് രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.