Skip to content

രണ്ടാം ഏകദിനത്തിലും വിജയം, സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയിൽ പരമ്പര സ്വന്തമാക്കി ഇന്ത്യ എ

ന്യൂസിലൻഡ് എ യ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 4 വിക്കറ്റിൻ്റെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ എ. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ സഞ്ജുവും കൂട്ടരും സ്വന്തമാക്കി.

മത്സരത്തിൽ 220 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ എ 34 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി.

തകർപ്പൻ തുടക്കമാണ് ഇന്ത്യ എയ്ക്ക് വേണ്ടി പൃഥ്വി ഷായും ഗയ്ക്ക്വാദും സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 10 ഓവറിൽ 82 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഗയ്ക്ക്വാദ് 30 റൺസ് നേടി പുറത്തായപ്പോൾ 26 പന്തിൽ നിന്നും ഫിഫ്റ്റി നേടി തകർത്തടിച്ച പൃഥ്വി ഷാ 48 പന്തിൽ 11 ഫോറും 3 സിക്സും ഉൾപ്പടെ 77 റൺസ് നേടി പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ 35 പന്തിൽ 37 റൺസ് നേടി പുറത്തായപ്പോൾ ഋഷി ധവാൻ 22 റൺസും ഷാർദുൽ താക്കൂർ 24 പന്തിൽ 25 റൺസും നേടി പുറത്താകാതെ നിന്നു.

ന്യൂസിലാൻഡിന് വേണ്ടി ലോഗൻ വാൻ ബ്രീക് മൂന്ന് വിക്കറ്റും ജേക്കബ് ഡഫി രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് എ യ്ക്ക് 47 ഓവറിൽ 219 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഹാട്രിക്ക് അടക്കം നാല് വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് ന്യൂസിലൻഡിനെതിരെ മികവ് പുലർത്തിയത്. 47 ആം ഓവറിലായിരുന്നു കുൽദീപ് ഹാട്രിക്ക് നേടിയത്. രാഹുൽ ചഹാറും ഋഷി ധവാനും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ ഉമ്രാൻ മാലിക്ക് ഒരു വിക്കറ്റ് നേടി.