ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെ തകർത്ത് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് അഫ്ഗാൻ ബംഗ്ലാദേശിനെ പരാജയപെടുത്തിയത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 128 റൺസിൻ്റെ വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ മറികടന്നു.
17 പന്തിൽ ഒരു ഫോറും 6 സിക്സുമടക്കം പുറത്താകാതെ 43 റൺസ് നേടി തകർത്തടിച്ച നജീബുള്ളയാണ് അഫ്ഗാനിസ്ഥാന് വിജയം സമ്മാനിച്ചത്. ഇബ്രാഹിം സദ്രാൻ 41 പന്തിൽ 42 റൺസ് നേടി പുറത്താകാതെ നിന്നു.
നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ബംഗ്ലാദേശിന് വേണ്ടി മികവ് പുലർത്തിയെങ്കിലും അഫ്ഗാൻ നിരയെ പിടിച്ചുനിർത്താൻ സാധിച്ചില്ല.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ നാലോവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മുജീബ് റഹ്മാനും നാലോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ റാഷിദ് ഖാനുമാണ് ചുരുക്കികെട്ടിയത്.
ഒരു ഘട്ടത്തിൽ 53 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടപെട്ട ബംഗ്ലാദേശിനെ 31 പന്തിൽ 4 ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 48 റൺസ് നേടിയ മൊസഡെക് ഹോസൈനാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 25 റൺസ് നേടിയ മഹ്മദുള്ളയാണ് ടീമിലെ രണ്ടാമത്തെ ടോപ്പ് സ്കോറർ.
മത്സരത്തിലെ വിജയത്തോടെ സൂപ്പർ ഫോറിൽ പ്രവേശിക്കുന്ന ആദ്യ ടീമായി അഫ്ഗാനിസ്ഥാൻ മാറി. നേരത്തെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 8 വിക്കറ്റിൻ്റെ വമ്പൻ വിജയം അഫ്ഗാനിസ്ഥാൻ നേടിയിരുന്നു. നാളെ ഇന്ത്യയും ഹോങ്കോങും തമ്മിലാണ് ഏഷ്യ കപ്പിലെ അടുത്ത മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയിച്ചാൽ സൂപ്പർ ഫോറിലേക്ക് ഇന്ത്യയ്ക്ക് യോഗ്യത നേടാം.