സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര 3-0 ന് ഇന്ത്യ തൂത്തുവാരി. തകർപ്പൻ സെഞ്ചുറി നേടി സിക്കന്ദർ റാസ പൊരുതിയെങ്കിലും സിംബാബ്‌വെയ്ക്ക് വിജയം നേടികൊടുക്കാൻ സാധിച്ചില്ല.
മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 290 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്‌ക്ക് 49.3 ഓവറിൽ 276 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 95 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പടെ 115 റൺസ് നേടിയാണ് സിക്കന്ദർ റാസ പുറത്തായത്. സീൻ വില്യംസ് 46 പന്തിൽ 45 റൺസും ബ്രാഡ് ഇവാൻസ് 28 റൺസും നേടി.
ഇന്ത്യയ്ക്ക് വേണ്ടി ആവേശ് ഖാൻ മൂന്ന് വിക്കറ്റും ദീപക് ചഹാർ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഷാർദുൽ താക്കൂർ ഒരു വിക്കറ്റും നേടി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ചുറി നേടിയ ശുബ്മാൻ ഗില്ലിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഏകദിന കരിയറിലെ തൻ്റെ ആദ്യ സെഞ്ചുറി നേടിയ ഗിൽ 97 പന്തിൽ 130 റൺസ് നേടിയാണ് പുറത്തായത്. ഇഷാൻ കിഷൻ 61 പന്തിൽ 50 റൺസ് നേടി പുറത്തായി. ഇരുവരുടെയും മികവിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് ഇന്ത്യ നേടി. സഞ്ജു സാംസൺ 13 പന്തിൽ 15 റൺസും കെ എൽ രാഹുൽ 46 പന്തിൽ 30 റൺസുമു ധവാൻ 68 പന്തിൽ 40 റൺസും നേടി പുറത്തായി.
സിംബാബ്‌വെയ്‌ക്ക് വേണ്ടി ബ്രാഡ് ഇവാൻ പത്തോവറിൽ 54 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി.