തകർപ്പൻ പ്രകടനമാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. വിക്കറ്റിന് പുറകിൽ മൂന്ന് തകർപ്പൻ ക്യാച്ചുകൾ നേടിയ സഞ്ജു ബാറ്റിങിലും മികവ് പുലർത്തുകയും ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു.
162 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 39 പന്തിൽ പുറത്താകാതെ 3 ഫോറും നാല് സിക്സും അടക്കം 43 റൺസ് സഞ്ജു നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജു സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലെ സഞ്ജുവിൻ്റെ ആദ്യ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് കൂടിയാണിത്. ഇതാദ്യമായാണ് ഏകദിനത്തിൽ സിംബാബ്‌വെയിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്നത്.
1992 മുതൽ 33 ഏകദിന മത്സരങ്ങൾ സിംബാബ്‌വെയിൽ കളിച്ചിട്ടുണ്ടെങ്കിലും മറ്റൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർക്കും സിംബാബ്‌വെയിൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുവാൻ സാധിച്ചിരുന്നില്ല.
📹 | #SanjuSamson and his acrobatics behind the stumps 🔥@IamSanjuSamson impressed everyone once again with his wicket-keeping against 🇿🇼 in the 2️⃣nd ODI 🤩#TeamIndia #ZIMvIND #SirfSonyPeDikhega pic.twitter.com/QmCeWL6BDj
— Sony Sports Network (@SonySportsNetwk) August 20, 2022
മത്സരത്തിലെ പ്രകടനത്തോടെ സജ്ജുവിൻ്റെ ഏകദിന കരിയർ ബാറ്റിങ് ആവറേജ് 50 കടന്നു. ഏകദിന ക്രിക്കറ്റിൽ ഇതുവരെ 6 ഇന്നിങ്സിൽ നിന്നും 53 ന് മുകളിൽ ശരാശരിയിൽ 100 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 161 റൺസ് സഞ്ജു നേടിയിട്ടുണ്ട്.
മത്സരത്തിൽ അഞ്ച് വിക്കറ്റിന് വിജയിച്ച ഇന്ത്യ ഏകദിന പരമ്പര 2-0 ന് സ്വന്തമാക്കി. സിംബാബ്‌വെ ഉയർത്തിയ 162 റൺസിൻ്റെ വിജയലക്ഷ്യം 25.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ക്യാപ്റ്റൻ കെ എൽ രാഹുൽ (1), ശിഖാർ ധവാൻ (33), ഇഷാൻ കിഷൻ (6), ശുഭ്മാൻ ഗിൽ (33), ദീപക് ഹൂഡ (25) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയ്‌ക്ക് 38.1 ഓവറിൽ 161 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 42 റൺസ് നേടിയ സീൻ വില്യംസ്, 39 റൺസ് നേടിയ റയാൻ ബേൾ എന്നിവർ മാത്രമാണ് സിംബാബ്‌വെ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ഷാർധുൽ താക്കൂർ മൂന്ന് വിക്കറ്റ് നേടി.