സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും അനായാസ വിജയം നേടി ഇന്ത്യ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 161 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 162 റൺസിൻ്റെ വിജയലക്ഷ്യം 25.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വിജയത്തോടെ ഏകദിന പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ഇന്ത്യ സ്വന്തമാക്കി.
ഒരു റൺ നേടിയ ക്യാപ്റ്റൻ കെ എൽ രാഹുൽ, 33 റൺസ് നേടിയ ശിഖാർ ധവാൻ, 6 റൺസ് നേടിയ ഇഷാൻ കിഷൻ, 33 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 36 പന്തിൽ 25 റൺസ് നേടിയ ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സഞ്ജു സാംസൺ 39 പന്തിൽ പുറത്താകാതെ 43 റൺസ് നേടി. 3 ഫോറും 4 സിക്സും സഞ്ജു സാംസൺ അടിച്ചുകൂട്ടി.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാർദുൽ താക്കൂറിൻ്റെ മികവിലാണ് ഇന്ത്യ ചുരുക്കികെട്ടിയത്. മൊഹമ്മദ്, സിറാജ്, പ്രസീദ് കൃഷ്ണ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 42 റൺസ് നേടിയ സീൻ വില്യംസും 39 റൺസ് നേടിയ റയാൻ ബേളും മാത്രമേ സിംബാബ്‌വെ നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ.
വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഇന്ത്യ സ്വന്തമാക്കി. ഓഗസ്റ്റ് 22 നാണ് പരമ്പരയിലെ അവസാന മത്സരം.