Skip to content

മക്കല്ലത്തിനും സ്റ്റോക്സിനും കീഴിൽ ആദ്യ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്, ലോർഡ്സിൽ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്ക

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്‌ക്ക് തകർപ്പൻ വിജയം. ലോർഡ്സിൽ നടന്ന മത്സരത്തിൽ ഒരു ഇന്നിങ്സിനും 12 റൺസിനുമാണ് സൗത്താഫ്രിക്ക ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത്. സ്റ്റോക്സിനും ബ്രണ്ടൻ മക്കല്ലത്തിനും കീഴിലെ ഇംഗ്ലണ്ടിൻ്റെ ആദ്യ പരാജയം കൂടിയാണിത്.

( Picture Source : Twitter )

ആദ്യ ഇന്നിങ്സിൽ 161 റൺസിൻ്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ വെറും 149 റൺസിന് ഒതുക്കിയാണ് തകർപ്പൻ വിജയം സൗത്താഫ്രിക്ക സ്വന്തമാക്കിയത്. സൗത്താഫ്രിക്കയ്ക്ക് വേണ്ടി നോർകിയ മൂന്ന് വിക്കറ്റും, കഗിസോ റബാഡ, മാർക്കോ യാൻസൻ, കേശവ് മഹാരാജ് എന്നിവർ റൺസ് വിക്കറ്റ് വീതവും നേടി.

29 പന്തിൽ 35 റൺസ് നേടിയ സ്റ്റുവർട്ട് ബ്രോഡും 83 പന്തിൽ 35 റൺസ് നേടിയ അലക്സ് ലീസുമാണ് ഇംഗ്ലണ്ട് നിരയിലെ ടോപ്പ് സ്കോറർമാർ. ജോ റൂട്ട് 6 റൺസ് നേടി പുറത്തായപ്പോൾ ജോണി ബെയർസ്റ്റോ 18 റൺസും ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 20 റൺസും നേടി പുറത്തായി.

( Picture Source : Twitter )

നേരത്തേ ആദ്യ ഇന്നിങ്സിൽ 73 റൺസ് നേടിയ സരേൽ എർവീ, 47 റൺസ് നേടിയ ക്യാപ്റ്റൻ ഡീൻ എൽഗർ, 48 റൺസ് നേടിയ മാർക്കോ യാൻസൻ, 41 റൺസ് നേടിയ കേശവ് മഹാരാജ് എന്നിവരുടെ മികവിലാണ് 326 റൺസ് നേടി 161 റൺസിൻ്റെ നിർണായക ലീഡ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും മൂന്ന് വിക്കറ്റ് വീതം നേടി.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സൗത്താഫ്രിക്ക 1-0 ന് മുൻപിലെത്തി. ഓഗസ്റ്റ് 25 നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. വിജയത്തോടെ സൗത്താഫ്രിക്ക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി.

( Picture Source : Twitter )