ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ്. മത്സരത്തിലെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലാണ് തകർപ്പൻ ക്യാച്ച് നേടികൊണ്ട് സ്റ്റുവർട്ട് ബ്രോഡ് ഞെട്ടിച്ചത്.
യുവതാരം മാറ്റി പോട്ട്‌സ് എറിഞ്ഞ 78 ആം ഓവറിലാണ് തകർപ്പൻ ക്യാച്ചിലൂടെ ബ്രോഡ് കഗിസോ റബാഡയെ പുറത്താക്കിയത്. ഓവറിലെ മൂന്നാം പന്തിൽ റബാഡ പുൾ ഷോട്ടിന് ശ്രമിക്കുകയും ബ്രോഡിന് തലയ്ക്ക് മുകളിലൂടെ ബൗണ്ടറി പോകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും മിഡ് ഓണിൽ നിന്നിരുന്ന ബ്രോഡ് ഉയർന്നുചാടികൊണ്ട് ഒറ്റകൈ കൊണ്ട് പന്ത് കൈപിടിയിൽ ഒതുക്കുകയായിരുന്നു. കമൻ്ററി ടീം പോലും പന്ത് ബ്രോഡിന് മുകളിലൂടെ പോകുമെന്നാണ് കരുതിയത്.
വീഡിയോ ;
A stunner from Stuart Broad. pic.twitter.com/euiisyokJY
— Johns. (@CricCrazyJohns) August 19, 2022
മത്സരത്തിലേക്ക് വരുമ്പോൾ ആദ്യ ഇന്നിങ്സിൽ 326 റൺസ് നേടി ഓൾ ഔട്ടായ സൗത്താഫ്രിക്ക 161 റൺസിൻ്റെ നിർണായക ലീഡ് സ്വന്തമാക്കി. സൗത്താഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഡീൻ എൽഗർ 47 റൺസും ഓപ്പണർ സരേൽ എർവീ 73 റൺസും മികച്ച തുടക്കം സമ്മാനിച്ചു. മധ്യനിരയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ലയെങ്കിലും 48 റൺസ് നേടിയ മാർക്കോ യാൻസനും 41 റൺസ് നേടിയ കേശവ് മഹാരാജും 28 റൺസ് നേടിയ നോർകിയയും സൗത്താഫ്രിക്കായ്‌ക്ക് മികച്ച ലീഡ് നേടികൊടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും മാറ്റി പോട്ട്‌സ് രണ്ട് വിക്കറ്റും നേടി. നേരത്തേ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് 165 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 73 റൺസ് നേടിയ ഒല്ലി പോപ്പ് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. സൗത്താഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാഡ 5 വിക്കറ്റും നോർകിയ മൂന്ന് വിക്കറ്റും മാർക്കോ യാൻസൻ രണ്ട് വിക്കറ്റും നേടി.