Skip to content

‘2 മാസത്തോളം ഞാൻ പുറത്തായിരുന്നു, പക്ഷേ 2 വർഷമായി ഞാൻ ടീമിന് നൽകിയ സംഭാവന മാനേജ്മെന്റ് മറന്നിട്ടില്ല ‘: കെ എൽ രാഹുൽ

കഴിഞ്ഞ കുറച്ചു കാലമായി പരിക്കിന്റെ പിടിയിലാണ് ഇന്ത്യയുടെ മുൻ നിര ബാറ്റർ കെഎൽ രാഹുൽ. ഈ വർഷം തന്നെ നിരവധി മത്സരങ്ങളാണ് അദ്ദേഹത്തിന് നഷ്ട്ടമായത്. മെയ് 25 ന് കൊൽക്കത്തയിൽ നടന്ന ഐപിഎൽ 2022 എലിമിനേറ്ററിൽ പങ്കെടുത്തതു മുതൽ രാഹുൽ  ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. 

തുടർന്ന് ജൂണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിൽ നടന്ന ഇന്ത്യയുടെ അഞ്ച് മത്സര ടി20 പരമ്പരയുടെ ക്യാപ്റ്റനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഡൽഹിയിൽ നടന്ന ആദ്യ മത്സരത്തിന്റെ തലേന്ന് വലത് ഞരമ്പിന് പരിക്കേറ്റ അദ്ദേഹത്തെ പരമ്പരയിൽ നിന്ന് ഒഴിവാക്കി. തുടർന്ന് ജർമ്മനിയിൽ  ശസ്ത്രക്രിയയ്ക്ക് വിധേയനായ രാഹുൽ ജർമ്മനിയിലേക്ക് പറന്നു, ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിൽ നിന്നും പുറത്തായിരുന്നു.

സിംബാബ്‌വെയ്ക്കെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ ടീം മാനേജ്മെന്റിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് രാഹുൽ.
“രണ്ട് മാസമായി പുറത്തായിട്ടും രണ്ട് മൂന്ന് വർഷമായി  ടീമിനും രാജ്യത്തിനും വേണ്ടി ചെയ്ത കാര്യങ്ങൾ അവർ മറന്നിട്ടില്ല. കളിക്കാർ യഥാർത്ഥത്തിൽ അത്തരമൊരു അന്തരീക്ഷത്തിലാണ് അഭിവൃദ്ധി പ്രാപിക്കുന്നത്. ഒരു മികച്ച കളിക്കാരനിൽ നിന്ന് വലിയ കളിക്കാരനായി മാറാൻ   സഹായിക്കുന്നത് ഇത്തരത്തിലുള്ള അന്തരീക്ഷമാണ്” ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

സെലക്ടർമാരുടെയും പരിശീലകന്റെയും ക്യാപ്റ്റന്റെയും പിന്തുണ ഒരു കളിക്കാരന് ലഭിക്കുന്നത് വളരെ പ്രധാനമാണെന്നും. അത്  വളരെയധികം ആത്മവിശ്വാസമാണ് നൽകുന്നതെന്നും. അതിനാൽ തന്നെ ആവശ്യമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പരിക്കുകൾ സ്‌പോർട്‌സിന്റെ ഭാഗമാണ്, എന്നാൽ ആ ഭാഗം എന്നോട് അത്ര ദയ കാണിച്ചിട്ടില്ല, പക്ഷേ ഇത് യാത്രയുടെ ഭാഗമാണ്, നല്ലതും ചീത്തയും നിങ്ങൾ എടുക്കേണ്ടി വരും” രാഹുൽ പറഞ്ഞു.

എംഎസ് ധോണിയുടെ പാത പിന്തുടരാൻ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രാഹുൽ ഇങ്ങനെ മറുപടി നൽകി…”അദ്ദേഹവുമായി (MSD) എനിക്ക് എന്നെ താരതമ്യം ചെയ്യാൻ പോലും കഴിയില്ല, അവരുടെ കണക്കുകളും നേട്ടങ്ങളും അവർ രാജ്യത്തിനായി ചെയ്‌തതും  വളരെ വലുതാണ്. ക്യാപ്റ്റനെന്ന നിലയിൽ ഇത് എന്റെ രണ്ടാമത്തെ പരമ്പരയാണ്, തീർച്ചയായും, ഞാൻ അദ്ദേഹത്തിന് കീഴിൽ കളിക്കുകയും ഒരു കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ചെയ്തിട്ടുണ്ട്”  രാഹുൽ പറഞ്ഞു നിർത്തി.