Skip to content

മറ്റൊരു സച്ചിൻ ടെണ്ടുൽക്കർ എന്നാണ് ഞാൻ കരുതിയത്, തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ബ്രെറ്റ് ലീ

ക്രിക്കറ്റ് കരിയറിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ ഇതിഹാസം ബ്രെറ്റ് ലീ. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ മുതൽ വിരാട് കോഹ്ലി വരെയുള്ളവർക്കെതിരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗാണെന്ന് ബ്രെറ്റ് ലീ വെളിപ്പെടുത്തി. സെവാഗ് കളിക്കളത്തിൽ ക്രൂരനാണെന്നും സെവാഗ് പ്രവചനാതീതനായ ബാറ്റ്സ്മാൻ ആണെന്നും തൻ്റെ യുട്യൂബ് ചാനലിൽ ലീ പറഞ്ഞു.

” ക്രൂരൻ എന്ന വാക്കിനെ പറ്റി ചിന്തിക്കൂ, സാഹസികനെന്നതിനെ കുറിച്ചും പ്രവചനാതീതമായ ലോകത്തെ കുറിച്ചും ചിന്തിക്കൂ, മറ്റാരെ കുറിച്ചുമല്ല വീരേന്ദർ സെവാഗിനെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. ”

” മുഖത്ത് ഒരു പുഞ്ചിരിയോടെ ലക്ഷ്യത്തോടെ ഒരു ടെസ്റ്റ് മത്സരത്തിലെ ആദ്യ പന്തിൽ തന്നെ സിക്സ് അടിക്കാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ബാറ്റ്സ്മാനാണവൻ, അവനത് ചെയ്യുകയും ചെയ്തു. ബൗൾ ചെയ്യാൻ ഏറ്റവും ദുഷ്കരമായ ബാറ്റ്സ്മാൻ ആണവൻ. കരണം അവൻ പ്രവചനാതീതനാണ്. അവനെ പുറത്താക്കാൻ സാധിക്കുമെന്ന് കരുതി മനോഹരമായ ലൈനിലും ലെങ്തിലും നമ്മൾ പന്തെറിയാൻ ഒരു വലിയ പുഞ്ചിരിയോടെ ബാറ്റ് ചെയ്യുന്ന അവൻ കവറിന് മുകളിലൂടെ സിക്സ് പായിക്കും. ” ബ്രെറ്റ് ലീ പറഞ്ഞു.

കരിയറിൻ്റെ തുടക്കത്തിൽ സെവാഗിനെ കണ്ടപ്പോൾ സച്ചിൻ ടെണ്ടുൽക്കറുടെ പോലെയാണ് തോന്നിച്ചിരുന്നതെന്നും മറ്റൊരു സച്ചിൻ എന്നാണ് തങ്ങൾ കരുതിയെന്നും സെവാഗിനെതിരെ മെനഞ്ഞ തന്ത്രങ്ങൾ പരാജയപെട്ടിരുന്നുവെന്നും ബ്രെറ്റ് ലീ പറഞ്ഞു.

” ബാറ്റ് ചെയ്യുമ്പോൾ ശരിക്കും അവൻ സച്ചിൻ ടെണ്ടുൽക്കറെ പോലെയാണ് തോന്നിച്ചിരുന്നത്. ‘ ഇതാ മറ്റൊരു സച്ചിൻ, ഒന്ന് പോരാ ഇപ്പോൾ മറ്റൊരാളെ കൂടെ കിട്ടി, അവൻ ബാറ്റിങ് ഓപ്പൺ ചെയ്യുന്നു ‘ എന്ന് ഞങ്ങൾ കരുതി. ടെസ്റ്റ് മത്സരത്തിൽ തുടക്കത്തിൽ പോലും അവൻ ബാറ്റ് ചെയ്യുമ്പോൾ ഞങ്ങൾ തേർഡ് മാനെ നിർത്തിയിരുന്നു. ഒരു തവണ ഏകദിനത്തിലും ഞങ്ങളത് പരീക്ഷിച്ചു. അവൻ പന്ത് സ്റ്റേഡിയത്തിന് പുറത്തെത്തിച്ചാണ് പ്രതികരിച്ചത്. നല്ലൊരു ക്യാരക്ടറായിരുന്നു സെവാഗിൻ്റേത്. അവൻ ക്രിക്കറ്റ് വളരെയധികം ഇഷ്ടപെട്ടിരുന്നു. ഒപ്പം ബൗളർമാരുമായുള്ള പോരാട്ടങ്ങളും. ” ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു.