കോമൺവെൽത്ത് ഗെയിംസ് ഗോൾഡ് മെഡൽ മാച്ചിൽ ഇന്ത്യയെ പരാജയപെടുത്തി ഓസ്ട്രേലിയ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ 9 റൺസിനാണ് ഇന്ത്യ പരാജയപെട്ടത്. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഹെർമൻപ്രീത് കൗർ ഫിഫ്റ്റി നേടി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും അവസാന ഓവറുകളിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചെത്തുകയായിരുന്നു.
മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 162 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 19.3 ഓവറിൽ 152 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 43 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 65 റൺസ് നേടിയ ഹെർമൻപ്രീത് കൗറും 33 പന്തിൽ 33 റൺസ് നേടിയ ജെമിമ റോഡ്രിഗസും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയെങ്കിലും തൊട്ടടുത്ത ഓവറുകളിൽ ഇരുവരും പുറത്തായതോടെ ഇന്ത്യ മത്സരം കൈവിട്ടു.
ഓസ്ട്രേലിയക്ക് വേണ്ടി ആഷ് ഗാർഡ്നർ മൂന്ന് വിക്കറ്റും മേഗൻ ഷൂറ്റ് രണ്ട് വിക്കറ്റും ഡാർസി ബ്രൗൺ, ജെസ് ജോനാസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മത്സരത്തിൽ ആദ്യം ബാറ്റ് ഓസ്ട്രേലിയ 41 പന്തിൽ 61 റൺസ് നേടിയ ബെത് മൂണി, 26 പന്തിൽ 36 റൺസ് നേടിയ മെഗ് ലാന്നിങ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി രേണുക സിങും സ്നേഹ റാണയും രണ്ട് വിക്കറ്റ് വീതവും ദീപ്തി ശർമ്മ, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ന്യൂസിലൻഡിനെ പരാജയപെടുത്തികൊണ്ടാണ് ഓസ്ട്രേലിയ ഫൈനൽ യോഗ്യത നേടിയത്. വെങ്കല മെഡലിന് വേണ്ടിയുള്ള പോരാട്ടത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ ന്യൂസിലൻഡ് പരാജയപെടുത്തിയിരുന്നു.