വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. വിരാട് കോഹ്ലിയെ ടീമിൽ ഉൾക്കൊള്ളിക്കാൻ വേണ്ടിയാണ് ഏവരെയും അത്ഭുതപെടുത്തിയ ഈ മാറ്റങ്ങൾ ഇന്ത്യ വരുത്തിയതെന്ന് പാർഥിവ് പട്ടേൽ പറഞ്ഞു.

സൂര്യകുമാർ യാദവായിരുന്നു മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ശ്രേയസ് അയ്യർ മൂന്നാമനായി ഇറങ്ങിയപ്പോൾ റിഷഭ് പന്താണ് നാലാമനായി ക്രീസിൽ എത്തിയത്.
” വിരാട് കോഹ്ലിയെ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തുവാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്, നമ്മൾ കാണുന്ന ഈ മാറ്റങ്ങൾക്ക് പിന്നിലെ കാരണം അതാണ്. ”
” വിരാട് കോഹ്ലി ഏകദിന പരമ്പരയിൽ കളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഫോമിൽ തിരിച്ചെത്താൻ ഏറ്റവും എളുപ്പമുള്ള മാർഗം അതായിരുന്നു. 50 ഓവറുകളിൽ ധാരാളം സമയം ലഭിക്കുന്നു. അവിടെ ധവാനോ ഗില്ലോ ചെയ്തത് പോലെ 70-80 റൺസ് നേടുവാൻ സാധിക്കും. ” പാർത്ഥിവ് പട്ടേൽ പറഞ്ഞു.

” നികത്താൻ ഇനിയുമേറെ പഴുതുകൾ ഉണ്ടെന്ന് രോഹിത് ശർമ്മ പറഞ്ഞിരുന്നു. അതുകൊണ്ടാണ് വ്യത്യസ്ത കാര്യങ്ങൾ അവർ പരീക്ഷിക്കുന്നത്. റിഷഭ് പന്തിന് ഓപ്പണറായി ഇംഗ്ലണ്ടിൽ മുഴുവൻ പരമ്പരയും നൽകി. ഇപ്പോൾ സൂര്യകുമാർ യാദവിനും ഈ പരമ്പരയിൽ മുഴുവൻ അവൻ ഓപ്പൺ ചെയ്തേക്കും. രവീന്ദ്ര ജഡേജ ചിലപ്പോൾ പവർപ്ലേയിൽ ബൗൾ ചെയ്തേക്കും. ” പാർത്ഥിവ് പട്ടേൽ കൂട്ടിച്ചേർത്തു.
