മികച്ച ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ സ്‌പിന്നർ യുസ്വെന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. മത്സരത്തിൽ പത്തോവറിൽ 47 റൺസ് വഴങ്ങിയ താരം നാല് നിർണായക വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് യുസ്വെന്ദ്ര ചഹാൽ.
38 റൺസ് നേടിയ ജോണി ബെയർസ്റ്റോ, 11 റൺസ് നേടിയ ജോ റൂട്ട്, 21 റൺസ് നേടിയ ബെൻ സ്റ്റോക്സ്, 47 റൺസ് നേടിയ മോയിൻ അലി എന്നിവരെയാണ് മത്സരത്തിൽ ചഹാൽ പുറത്താക്കിയത്. ഇതോടെ ലോർഡ്സ് ഗ്രൗണ്ടിൽ ഏകദിനത്തിൽ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഇന്ത്യൻ ബൗളറെന്ന തകർപ്പൻ റെക്കോർഡ് ചഹാൽ സ്വന്തമാക്കി. ഇതാദ്യമായാണ് ലോർഡ്സിൽ ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബൗളർ നാല് വിക്കറ്റുകൾ വീഴ്ത്തുന്നത്. 1983 ൽ വിൻഡീസിനെതിരെ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മോഹിന്ദർ അമർനാഥ്, 2004 ൽ ഇംഗ്ലണ്ടിനെതിരെ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ആശിഷ് നെഹ്റ എന്നിവരെയാണ് ചഹാൽ പിന്നിലാക്കിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49 ഓവറിൽ 246 റൺസിന് പുറത്തായി. 64 പന്തിൽ 47 റൺസ് നേടിയ മോയിൻ അലിയും 49 പന്തിൽ 41 റൺസ് നേടിയ ഡേവിഡ് വില്ലിയുമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. 4 റൺസ് മാത്രം നേടി പുറത്തായ ജോസ് ബട്ട്ലർ വീണ്ടും നിരാശപെടുത്തി.
ഇന്ത്യയ്ക്ക് ചഹാൽ നാല് വിക്കറ്റും ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതവും മൊഹമ്മദ് ഷാമി, പ്രസീദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.