ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. 49 റൺസിനാണ് മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 171 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 17 ഓവറിൽ 121 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. വിജയത്തോടെ ഒരു മത്സരം കൂടെ ബാക്കിനിൽക്കെ പരമ്പര 2-0 ന് രോഹിത് ശർമ്മയും കൂട്ടരും സ്വന്തമാക്കി.
കഴിഞ്ഞ മത്സരത്തിലെന്ന പോലെ മികച്ച തുടക്കമാണ് ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ആദ്യ പന്തിൽ തന്നെ ജേസൺ റോയിയെ പുറത്താക്കിയ ഭുവി തൻ്റെ തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ ജോസ് ബട്ട്ലറെയും പുറത്താക്കി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കി. കഴിഞ്ഞ മത്സരത്തിലും ബട്ട്ലറുടെ വിക്കറ്റ് ഭുവി നേടിയിരുന്നു. ഭുവനേശ്വർ കുമാർ മൂന്നോവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറ മൂന്നോവറിൽ 10 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും യുസ്വെന്ദ്ര ചഹാൽ രണ്ടോവറിൽ 10 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ഹാർദിക് പാണ്ഡ്യ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
21 പന്തിൽ 35 റൺസ് നേടിയ മോയിൻ അലിയും 22 പന്തിൽ 33 റൺസ് നേടിയ ഡേവിഡ് വില്ലിയും മാത്രമെ ഇംഗ്ലീഷ് നിരയിൽ തിളങ്ങിയുള്ളൂ.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 29 പന്തിൽ പുറത്താകാതെ 46 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. രോഹിത് ശർമ്മ 20 പന്തിൽ 31 റൺസും റിഷഭ് പന്ത് 15 പന്തിൽ 26 റൺസും നേടി. വിരാട് കോഹ്ലി 3 പന്തിൽ ഒരു റൺ നേടി പുറത്തായപ്പോൾ സൂര്യകുമാർ യാദവ് 15 റൺസും ഹാർദിക് പാണ്ഡ്യ 12 റൺസും നേടി പുറത്തായി.
ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ നാലോവറിൽ 27 റൺസ് വഴങ്ങി നാല് വിക്കറ്റും അരങ്ങേറ്റക്കാരൻ റിച്ചാർഡ് ഗ്ലീസൻ നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. എന്നാൽ കഴിഞ്ഞ മത്സരത്തിലെ പോലെതന്നെ മികവ് പുലർത്താൻ മറ്റുള്ള ബൗളർമാർക്ക് സാധിച്ചില്ല.
മത്സരത്തിലെ വിജയത്തോടെ ടി20 പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി. നാളെ ട്രെൻഡ് ബ്രിഡ്ജിലാണ് പരമ്പരയിലെ അവസാന മത്സരം.