Skip to content

ആൻഡേഴ്‌സന്റെ കളിപാവ! മോശം റെക്കോർഡിൽ പൂജാര – വീഡിയോ

എഗ്ജ്ബാസ്റ്റണിൽ ഇന്ന് ആരംഭിച്ച
ഇംഗ്ലണ്ടുമായുള്ള അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിനം ലഞ്ചിന് പിരിഞ്ഞപ്പോൾ ഇന്ത്യ 2ന് 52 എന്ന നിലയിലാണ്. ഓപ്പണർമാരായ ഗിലിന്റെയും പുജാരയുടെയും വിക്കറ്റുകളാണ് നഷ്ട്ടമായത്. 20.1 ഓവറുകളാണ് ഇതുവരെ എറിഞ്ഞത്. മഴ കാരണം മത്സരം തടസ്സപ്പെട്ടതിനാൽ നേരെത്തെ ലഞ്ചിന് പിരിയുകയായിരുന്നു.

ക്യാപ്റ്റൻ രോഹിത് ശർമ്മ കോവിഡ് മൂലം പുറത്തായതിനാൽ ബുംറയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണിങ്ങിൽ ഗിലിനൊപ്പം പൂജാരയാണ് രോഹിതിന്റെ അഭാവത്തിൽ ഇറങ്ങിയത്. ഏഴാം ഓവറിലെ രണ്ടാം പന്തിലാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ട്ടമായത്. ഗിലിനെ സ്ലിപ്പിൽ നിൽക്കുകയായിരുന്ന സാക് ക്രോളിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.

24 പന്തിൽ 17 റൺസ് നേടിയിരുന്നു. പിന്നാലെ വിഹാരിയായിരുന്നു ക്രീസിൽ എത്തിയത്. ഇരുവരും വിക്കറ്റ് നഷ്ട്ടപ്പെടുത്താതെ ജാഗ്രതയോടെ പതുക്കെ നീങ്ങി. എന്നാൽ 18ആം ഓവറിലെ അവസാന പന്തിൽ ടീം സ്‌കോർ 46 ൽ നിൽക്കേ വീണ്ടും ആൻഡേഴ്‌സൺ ഇംഗ്ലണ്ടിന് മുന്നേറ്റം സമ്മാനിച്ചു. ഇത്തവണയും സാക് ക്രോളിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.

ഈ സീരീസിൽ അഞ്ചാം തവണയാണ് ആൻഡേഴ്‌സൺ മുന്നിൽ പൂജാര കീഴടങ്ങുന്നത്. അതേസമയം ടെസ്റ്റ് കരിയറിൽ ആന്ഡേഴ്സൻ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ ബാറ്റർ എന്ന നാണക്കേടിന്റെ റെക്കോർഡും പൂജാരയുടെ തലയിലായി (12 തവണ). ഇതിന് മുമ്പ് ഓസ്‌ട്രേലിയൻ ബൗളർ പീറ്റർ സിഡ്ലായിരുന്നു ആന്ഡേഴ്സന്റെ സ്ഥിരം ‘ഇര’ എന്ന ലിസ്റ്റിൽ മുന്നിൽ ഉണ്ടായിരുന്നത്. 10 തവണയുമായി ഓസ്‌ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണറും ഈ ലിസ്റ്റിൽ ഉണ്ട്.

ക്രീസിൽ ഇപ്പോൾ 1 റൺസുമായി കോഹ്‌ലിയും 46 പന്തിൽ 14 റൺസുമായി വിഹാരിയുമാണ്. ഈ മത്സരം സമനിലയിൽ പിടിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര നേടാം. അവസാനമായി ഇന്ത്യ 2007ലാണ് ഇംഗ്ലണ്ടിൽ പരമ്പര നേടിയത്. ഒറ്റ തവണ മാത്രമാണ് പരമ്പര നേടിയിട്ടുള്ളത്.