അയർലൻഡിനെതിരായ ആദ്യ ടി20 യിൽ ഇന്ത്യയ്ക്ക് അനായസവിജയം. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 7 വിക്കറ്റിനാണ് ആതിഥേയരായ അയർലൻഡിനെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 109 റൺസിൻ്റെ വിജയലക്ഷ്യം 9.2 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഇഷാൻ കിഷനും ദീപക് ഹൂഡയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്തത്. ഇഷാൻ കിഷൻ 11 പന്തിൽ 3 ഫോറും 2 സിക്സുമടക്കം 26 റൺസ് നേടി പുറത്തായപ്പോൾ തുടക്കത്തിൽ റൺസ് കണ്ടെത്താൻ വിഷമിച്ച ദീപക് ഹൂഡ പിന്നീട് താളം കണ്ടെത്തുകയും 29 പന്തിൽ 6 ഫോറും 2 സിക്സുമടക്കം പുറത്താകാതെ 47 റൺസ് നേടുകയും ചെയ്തു.
പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ സൂര്യകുമാർ യാദവ് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 12 പന്തിൽ 24 റൺസ് നേടി പുറത്തായി. ദിനേശ് കാർത്തിക് 5 റൺസ് നേടി പുറത്താകാതെ നിന്നു.
അയർലൻഡിന് വെണ്ടി ക്രെയ്ഗ് യങ് രണ്ട് വിക്കറ്റും ജോഷുവ ലിറ്റിൽ ഒരു വിക്കറ്റും നേടി. നേരത്തേ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 33 പന്തിൽ 6 ഫോറും 3 സിക്സുമടക്കം പുറത്താകാതെ 64 റൺസ് നേടിയ യുവതാരം ഹാരി ടെക്ടറിൻ്റെ ഒറ്റയാൾ പോരാട്ടമികവിലാണ് 12 ഓവറിൽ മികച്ച സ്കോർ നേടിയത്. ഒരു ഘട്ടത്തിൽ 22 റൺസിന് 3 വിക്കറ്റ് അയർലൻഡിന് നഷ്ടപെട്ടിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ആവേശ് ഖാൻ, യുസ്വെന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. അരങ്ങേറ്റക്കാരൻ ഉമ്രാൻ മാലിക്കിന് വിക്കറ്റ് നേടുവാൻ സാധിച്ചില്ല. ഒരോവർ മാത്രം എറിഞ്ഞ താരം 14 റൺസ് വഴങ്ങി.