ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്ക്ക് 6 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 292 റൺസിൻ്റെ വിജയലക്ഷ്യം 48.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. വിജയത്തോടെ പരമ്പരയിൽ ശ്രീലങ്ക 2-1 ന് മുൻപിലെത്തി.
147 പന്തിൽ 11 ഫോറും 2 സിക്സുമടക്കം 137 റൺസ് നേടിയ പാതും നിസങ്കയാണ് ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. കുശാൽ മെൻഡിസ് 85 പന്തിൽ 87 റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും പരിക്ക് പറ്റിയ താരത്തിന് പുറത്തുപോകേണ്ടിവന്നു.
ഓസ്ട്രേലിയക്ക് വേണ്ടി ജൈ റിച്ചാർഡ്സൺ രണ്ട് വിക്കറ്റും ജോഷ് ഹേസൽവുഡ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
സ്റ്റീവ് സ്മിത്തിൻ്റെ അഭാവത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 65 പന്തിൽ 70 റൺസ് നേടിയ ട്രാവിസ് ഹെഡ്, 62 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, 52 പന്തിൽ 49 റൺസ് നേടിയ അലക്സ് കാരി എന്നിവരുടെ മികവിലാണ് 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് നേടിയത്. ഗ്ലെൻ മാക്സ്‌വെൽ 33 റൺസ് നേടി പുറത്തായപ്പോൾ 9 റൺസ് മാത്രം നേടിയ വാർണർ വീണ്ടും നിരാശപെടുത്തി.
ശ്രീലങ്കയ്ക്ക് വേണ്ടി ജെഫ്രി വാൻഡർസെ മൂന്ന് വിക്കറ്റും ചമീര, വെല്ലാലഗേ, ഡി സിൽവ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മത്സരത്തിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ശ്രീലങ്ക 2-1 ന് മുൻപിലെത്തി. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ രണ്ട് വിക്കറ്റിന് വിജയിച്ചപ്പോൾ കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്ക 26 റൺസിന് വിജയിച്ചിരുന്നു.