സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 82 റൺസിനായിരുന്നു ആതിഥേയർ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 170 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൗത്താഫ്രിക്കയ്ക്ക് 87 റൺസ് നേടാനെ സാധിച്ചുള്ളൂ. അന്താരാഷ്ട്ര ടി20 യിലെ സൗത്താഫ്രിക്കയെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്.
നാലോവറിൽ 18 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനാണ് സൗത്താഫ്രിക്കയെ തകർത്തത്. യുസ്വെന്ദ്ര ചഹാൽ നാലോവറിൽ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ഹർഷൽ പട്ടേൽ 2 ഓവറിൽ 3 റൺസ് വഴങ്ങി ഒരു വിക്കറ്റും അക്ഷർ പട്ടേൽ 19 റൺസ് വഴങ്ങി ഒരുറ് വിക്കറ്റും നേടി. മൂന്ന് ബാറ്റ്സ്മാന്മാർക്ക് മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ രണ്ടക്കം കടക്കുവാൻ സാധിച്ചത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് വീണ്ടും ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 31 പന്തിൽ 46 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുടെയും 27 പന്തിൽ 55 റൺസ് നേടിയ ദിനേശ് കാർത്തിക്കിൻ്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്. ഇഷാൻ കിഷൻ 26 പന്തിൽ 27 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ റിഷഭ് പന്ത് 23 പന്തിൽ 17 റൺസ് നേടി പുറത്തായി.
മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-2 ന് സൗത്താഫ്രിക്കയ്ക്കൊപ്പമെത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ശേഷമാണ് തുടർച്ചയായി രണ്ട് വിജയം നേടി ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തിയിരിക്കുന്നത്. ഞായാറാഴ്ച്ച ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മത്സരം.