തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ദിനേശ് കാത്തിക് ഇന്ത്യക്കായി കാഴ്ച്ചവെച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച ഡി കെ ഇന്ത്യയെ മികച്ച സ്കോറിൽ എത്തിക്കുകയും അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടുകയും ചെയ്തു. ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ മുൻ ഇന്ത്യൻ താരം എം എസ് ധോണിയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് ഡി കെ.
12.5 ഓവറിൽ 81 റൺസ് എന്ന ഘട്ടത്തിലാണ് ദിനേശ് കാർത്തിക് ക്രീസിലെത്തിയ ഡി കെ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ചേർന്ന് 65 റൺസ് കൂട്ടിച്ചേർത്തിരുന്നു. പാണ്ഡ്യ 31 പന്തിൽ 46 റൺസ് നേടി പുറത്തായപ്പോൾ ദിനേശ് കാർത്തിക് 27 പന്തിൽ 9 ഫോറും 2 സിക്സുമടക്കം 55 റൺസ് നേടി. 2006 ൽ അന്താരാഷ്ട്ര ടി20 യിൽ മാൻ ഓഫ് ദി മാച്ച് നേടിയ ആദ്യ ഇന്ത്യൻ താരമായ ദിനേശ് കാർത്തിക്കിൻ്റെ അന്താരാഷ്ട്ര ടി20 യിലെ ആദ്യ ഫിഫ്റ്റിയാണിത്.
ഈ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ടി20 യിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് ദിനേശ് കാർത്തിക് സ്വന്തമാക്കി. 2018 ൽ തൻ്റെ 36 ആം വയസ്സിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഫിഫ്റ്റി നേടിയ എം എസ് ധോണിയെയാണ് 37 ക്കാരനായ ദിനേശ് കാർത്തിക് പിന്നിലാക്കിയത്.
കൂടാതെ അന്താരാഷ്ട്ര ടി20 യിൽ ആറാം നമ്പറിലോ അതിൽ താഴെയോ ബാറ്റിങ് പൊസിഷനിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡും ദിനേശ് കാർത്തിക് സ്വന്തമാക്കി. 2018 ൽ സൗത്താഫ്രിക്കയ്ക്കെതതിരെ പുറത്താകാതെ 52 റൺസ് നേടിയ എം എസ് ധോണിയെ തന്നെയാണ് ഈ റെക്കോർഡിലും ദിനേശ് കാർത്തിക് പിന്നിലാക്കിയത്.