സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 48 റൺസിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 19.1 ഓവറിൽ 131 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. പരമ്പരയിലെ ഇന്ത്യയുടെ ആദ്യ വിജയമാണിത്.
3.1 ഓവറിൽ 25 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലും നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ചഹാലുമാണ് സൗത്താഫ്രിക്കയെ ചുരുക്കികെട്ടിയത്. അക്ഷർ പട്ടേലും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റ് വീതം നേടി.
സൗത്താഫ്രിക്കയ്ക്ക് വേണ്ടി ആർക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ വിജയശില്പികളായ ക്ലാസൻ 29 റൺസ് നേടി പുറത്തായപ്പോൾ മില്ലർ 3 റൺസ് മാത്രം നേടി പുറത്തായി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് റിതുരാജ് ഗയ്ക്ക്വാദും ഇഷാൻ കിഷനും സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും കൂട്ടിച്ചേർത്തു. ഗയ്ക്ക്വാദ് 35 പന്തിൽ 57 റൺസ് നേടി പുറത്തായപ്പോൾ ഇഷാൻ കിഷൻ 35 പന്തിൽ 54 റൺസ് പുറത്തായി. ഹാർദിക് പാണ്ഡ്യ 21 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്നു.
സൗത്താഫ്രിക്കയ്ക്ക് വേണ്ടി പ്രെട്ടോറിയസ് രണ്ട് വിക്കറ്റും ഷംസി, കേശവ് മഹാരാജ്, റബാഡ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. വിജയത്തോടെ ഇന്ത്യ പരമ്പരയിൽ വിജയസാധ്യത നിലനിർത്തി. ജൂൺ 17 ന് രാജ്കോട്ടിലാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം നടക്കുന്നത്.