Skip to content

ലഖ്നൗ പുറത്ത്, തകർപ്പൻ വിജയത്തോടെ ക്വാളിഫയർ യോഗ്യത നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

എലിമിനേറ്റർ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്ത് രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.11 റൺസിൻ്റെ തകർപ്പൻ വിജയം നേടിയാണ് ആർ സീ ബി ക്വാളിഫയർ യോഗ്യത നേടിയത്. രാജസ്ഥാൻ റോയൽസാണ് ക്വാളിഫയറിൽ ആർ സീ ബിയുടെ എതിരാളി.

മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉയർത്തിയ 208 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സിന് നിശ്ചിത 20 ഓവറിൽ 193 റൺസ് നേടാനെ സാധിച്ചുള്ളൂ.

58 പന്തിൽ 3 ഫോറും 5 സിക്സുമടക്കം 79 റൺസ് നേടിയ കെ എൽ രാഹുലും 26 പന്തിൽ 45 റൺസ് നേടിയ ദീപക് ഹൂഡയും മാത്രമേ ലഖ്നൗ നിരയിൽ തിളങ്ങിയുള്ളൂ. 19 ആം ഓവർ വരെ ക്രീസിൽ ഉണ്ടായിരുന്നുവെങ്കിലും വിജയം സമ്മാനിക്കുവാൻ കെ എൽ രാഹുലിന് സാധിച്ചില്ല.

ആർ സീ ബിയ്ക്ക് വേണ്ടി ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റും മൊഹമ്മദ് സിറാജ്, ഹസരങ്ക, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ സെഞ്ചുറി നേടിയ രജത് പതിദാറാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 49 പന്തിൽ സെഞ്ചുറി നേടിയ പതിദാർ 54 പന്തിൽ പുറത്താകാതെ 12 ഫോറും 7 സിക്സുമടക്കം 112 റൺസ് നേടി പുറത്താകാതെ നിന്നു. ദിനേഷ് കാർത്തിക് 23 പന്തിൽ 37 റൺസ് നേടി മികച്ച പിന്തുണ നൽകി.

നാലോവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയ മോഹ്സിൻ ഖാൻ മാത്രമാണ് ലഖ്നൗ നിരയിൽ തിളങ്ങിയത്.

മത്സരത്തിലെ വിജയത്തോടെ ക്വാളിഫയർ യോഗ്യത നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മേയ് 27 ന് നടക്കുന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടും. ആദ്യ ക്വാളിഫയറിൽ വിജയിച്ച ഗുജറാത്ത് ടൈറ്റൻസ് ഇതിനോടകം ഫൈനലിൽ പ്രവേശിച്ചിരുന്നു.