മിച്ചൽ മാർഷിൻ്റെയും ഡേവിഡ് വാർണറുടെയും ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഡൽഹി ക്യാപിറ്റൽസ്. പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ഡൽഹി ക്യാപിറ്റൽസിൻ്റെ വിജയം. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 161 റൺസിൻ്റെ വിജയലക്ഷ്യം 18.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് മറികടന്നു.
62 പന്തിൽ 5 ഫോറും 7 സിക്സുമടക്കം 89 റൺസ് നേടിയ മിച്ചൽ മാർഷും 41 പന്തിൽ 5 ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 52 റൺസ് നേടിയ ഡേവിഡ് വാർണറുമാണ് ഡൽഹി ക്യാപിറ്റൽസിന് അനായാസ വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ റിഷഭ് പന്ത് 4 പന്തിൽ 13 റൺസ് നേടി പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റിൽ 143 റൺസ് മാർഷും ഡേവിഡ് വാർണറും കൂട്ടിചേർത്തു.
രാജസ്ഥാൻ റോയൽസിന് വേണ്ടി യുസ്വെന്ദ്ര ചഹാലും ട്രെൻഡ് ബോൾട്ടും ഓരോ വിക്കറ്റ് വീതം നേടി. സീസണിലെ ഡൽഹിയുടെ ആറാം വിജയമാണിത്. വിജയത്തോടെ ഡൽഹി പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 38 പന്തിൽ 50 റൺസ് നേടിയ രവിചന്ദ്രൻ അശ്വിൻ, 30 പന്തിൽ 48 റൺസ് നേടിയ ദേവ്ദത് പടിക്കൽ എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്.
ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ചേതൻ സക്കറിയ, ആൻറിച്ച് നോർകിയ, മിച്ചൽ മാർഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.