ഡൽഹി ക്യാപിറ്റൽസിനെ പരാജയപെടുത്തി സീസണിലെ നാലാം വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. പ്ലേയോഫ് പ്രതീക്ഷകൾ ലക്ഷ്യമാക്കി എത്തിയ ഡൽഹിയെ 91 റൺസിനാണ് സി എസ് കെ പരാജയപെടുത്തിയത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 209 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഡൽഹിയ്ക്ക് 17.4 ഓവറിൽ 117 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.
നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊയിൻ അലിയാണ് ഡൽഹിയെ തകർത്തത്. മുകേഷ് ചൗധരി, സിമർജീത് സിങ്, ഡ്വെയ്ൻ ബ്രാവോ എന്നിവർ രണ്ട് വിക്കറ്റ് വീതവും തീക്ഷ്ണ ഒരു വിക്കറ്റും നേടി.
മത്സരത്തിലെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പിന്നിലാക്കി സി എസ് കെ എട്ടാം സ്ഥാനത്തെത്തി.
ഡൽഹി ബാറ്റിങ് നിരയിൽ ആർക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല. മിച്ചൽ മാർഷ് 20 പന്തിൽ 25 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ റിഷഭ് പന്ത് 11 പന്തിൽ 21 റൺസും ഡേവിഡ് വാർണർ 19 റൺസും ഷാർധുൽ താക്കൂർ 24 റൺസും നേടി പുറത്തായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 49 പന്തിൽ 7 ഫോറും 5 സിക്സുമടക്കം 87 റൺസ് നേടിയ കോൺവേ, 33 പന്തിൽ 41 റൺസ് നേടിയ റുതുരാജ് ഗയ്ക്ക്വാദ്, 19 പന്തിൽ 32 റൺസ് നേടിയ ശിവം ദുബെ, 8 പന്തിൽ പുറത്താകാതെ 21 റൺസ് നേടിയ ക്യാപ്റ്റൻ എം എസ് ധോണി എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.
ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ആൻറിച്ച് നോർകിയ മൂന്ന് വിക്കറ്റും ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും നേടി. സീസണിലെ ആറാം പരാജയമാണ് ഡൽഹി ക്യാപിറ്റൽസ് ഏറ്റുവാങ്ങിയത്. മത്സരത്തിലെ പരാജയത്തോടെ ഡൽഹിയുടെ പ്ലേയോഫ് പ്രതീക്ഷകൾ മങ്ങി.