സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് തങ്ങളുടെ പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 67 റൺസിൻ്റെ വമ്പൻ വിജയമാണ് ആർ സീ ബി നേടിയത്. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 193 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് 19.2 ഓവറിൽ 125 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.
37 പന്തിൽ 6 ഫോറും 2 സിക്സുമടക്കം 58 റൺസ് നേടിയ രാഹുൽ ത്രിപാതി മാത്രമാണ് സൺറൈസേഴ്സ് നിരയിൽ തിളങ്ങിയത്. നാലോവറിൽ 18 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ശ്രീലങ്കൻ സ്പിന്നർ ഹസരങ്കയാണ് സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്തത്. ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റും ഗ്ലെൻ മാക്സ്‌വെൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 50 പന്തിൽ 73 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്, 38 പന്തിൽ 48 റൺസ് നേടിയ രജത് പട്ടിന്ദർ, 24 പന്തിൽ 33 റൺസ് നേടിയ ഗ്ലെൻ മാക്സ്വെൽ, 8 പന്തിൽ പുറത്താകാതെ 30 റൺസ് നേടിയ ദിനേഷ് കാർത്തിക് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.
സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ജെ സുചിത് രണ്ട് വിക്കറ്റും കാർത്തിക് ത്യാഗി ഒരു വിക്കറ്റും നേടി.
മേയ് 13 ന് പഞ്ചാബ് കിങ്സിനെതിരെയാണ് ആർ സീ ബിയുടെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ അടുത്ത മത്സരം.