ആവേശപോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 റൺസിന് പരാജയപ്പെടുത്തി സീസണിലെ രണ്ടാം വിജയം നേടി മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 178 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്ത് ടൈറ്റൻസിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.
40 പന്തിൽ 55 റൺസ് നേടിയ വൃദ്ധിമാൻ സാഹയും 36 പന്തിൽ 52 റൺസ് നേടിയ ശുഭ്മാൻ ഗില്ലും മികച്ച തുടക്കം നൽകിയെങ്കിലും അത് മുതലാക്കുവാൻ മധ്യനിരയ്ക്കായില്ല. അവസാന ഓവറിൽ 9 റൺസ് മാത്രം വേണമെന്നിരിക്കെ 3 റൺസ് മാത്രം വഴങ്ങിയ ഡാനിയേൽ സാംസാണ് ആവേശവിജയം മുംബൈ ഇന്ത്യൻസിന് സമ്മാനിച്ചത്.
മുരുകൻ അശ്വിനും കീറോൺ പൊള്ളാർഡുമാണ് മുംബൈ ഇന്ത്യൻസിനായി വിക്കറ്റുകൾ നേടിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 28 പന്തിൽ 43 റൺസ് നേടിയ രോഹിത് ശർമ്മ, 29 പന്തിൽ 45 റൺസ് നേടിയ ഇഷാൻ കിഷൻ, 21 പന്തിൽ 44 റൺസ് നേടി പുറത്താകാതെ നിന്ന ടിം ഡേവിഡ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.
ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി റാഷിദ് ഖാൻ നാലോവറിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റും അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൺ, പ്രദീപ് സാങ്വാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
മേയ് 9 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ അടുത്ത മത്സരം.