റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 9 വിക്കറ്റിന് തകർത്ത് സീസണിലെ തുടർച്ചയായ അഞ്ചാം വിജയം നേടി സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 69 റൺസിൻ്റെ വിജയലക്ഷ്യം 8 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. മത്സരത്തിലെ വിജയത്തോടെ സൺറൈസേഴ്സ് ഹൈദരാബാദ് പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.
സൺറൈസേഴ്സിന് വേണ്ടി അഭിഷേക് ശർമ്മ 28 പന്തിൽ 47 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 16 റൺസും രാഹുൽ ട്രിപതി 7 റൺസും നേടി പുറത്താകാതെ നിന്നു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 16.1 ഓവറിൽ 68 റൺസ് നേടുന്നതനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 12 റൺസ് നേടിയ ഗ്ലെൻ മാക്സ്വവെല്ലും 15 റൺസ് നേടിയ സുയാഷ് പ്രഭുദേശായിയും മാത്രമേ ആർ സീ ബി നിരയിൽ രണ്ടക്കം കടന്നുള്ളൂ. ഫാഫ് ഡുപ്ലെസിസ് 5 റൺസ് നേടി പുറത്തായപ്പോൾ വിരാട് കോഹ്ലി തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡൻ ഡക്കായി.
ഐ പി എല്ലിലെ റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരിൻ്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെയും ഐ പി എൽ ചരിത്രത്തിലെ ആറാമത്തെയും ടീം ടോട്ടലാണിത്.
സൺറൈസേഴ്സിന് വേണ്ടി ടി നടരാജൻ മൂന്നോവറിൽ 10 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മാർക്കോ യാൻസൻ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ജഗദീഷ സുചിത്ത് മൂന്നോവറിൽ 12 റൺസ് വഴങ്ങി 2 വിക്കറ്റും ഉമ്രാൻ മാലിക്ക്, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.