ഐ പി എല്ലിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ പൂജ്യത്തിന് പുറത്തായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. നേരിട്ട രണ്ടാം പന്തിൽ സി എസ് കെയുടെ ന്യൂ ബോൾ ബൗളർ മുകേഷ് ചൗധരിയാണ് പുറത്താക്കിയത്. ഇതോടെ ഐ പി എല്ലിൽ വമ്പൻ നാണക്കേട് രോഹിത് ശർമ്മ സ്വന്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത് പതിനാലാം തവണയാണ് രോഹിത് ശർമ്മ പൂജ്യത്തിന് പുറത്താകുന്നത്. ഇതോടെ ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഡക്കാകുന്ന ബാറ്റ്സ്മാനെന്ന മോശം റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി.
13 തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള പിയൂഷ് ചൗള, ഹർഭജൻ സിങ്, മണ്ഡീപ് സിങ്, പാർത്ഥിവ് പട്ടേൽ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു എന്നിവരെയാണ് രോഹിത് ശർമ്മ പുറകിലാക്കിയത്.
സീസണിൽ 7 മത്സരങ്ങളിൽ നിന്നും 16.29 ശരാശരിയിൽ 114 റൺസ് നേടാൻ മാത്രമേ രോഹിത് ശർമ്മയ്‌ക്ക് സാധിച്ചിട്ടുള്ളൂ. 6 മത്സരങ്ങളിൽ ആറിലും തോറ്റ ടീമാകട്ടെ പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്താണ് ഉള്ളത്.
രോഹിത് ശർമ്മയ്‌ക്ക് പുറകെ സഹതാരം ഇഷാൻ കിഷനും പൂജ്യത്തിന് പുറത്തായി. ഐ പി എല്ലിൽ ഇത് രണ്ടാം തവണയാണ് രണ്ട് മുംബൈ ഇന്ത്യൻസ് ഓപ്പണർമാരും റൺസൊന്നും നേടാതെ പുറത്താകുന്നത്. ഇതിനുമുൻപ് 2009 ഐ പി എല്ലിലാണ് രണ്ട് മുംബൈ ഇന്ത്യൻസ് ബാറ്റ്സ്മാന്മാരും ഡക്കായത്.