Skip to content

ഷഹീൻ അഫ്രീദിയ്‌ക്ക് പോലും അത്രയും വേഗതയില്ല, ഉമ്രാൻ മാലിക്കിൻ്റെ വേഗത ഞെട്ടിച്ചുവെന്ന് മുൻ പാക് താരം

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്കിൻ്റെ വേഗത തന്നെ ഞെട്ടിച്ചുവെന്ന് മുൻ പാകിസ്ഥാൻ താരം റാഷിദ് ലതീഫ്. ഇത്രയും വേഗത്തിൽ പന്തെറിയാൻ സാധിക്കുന്ന ബൗളർമാരെ കണ്ടെത്തുകയെന്നത് എളുപ്പമല്ലെന്നും വൈകാതെ ഉമ്രാൻ മാലിക്ക് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമെന്നും ലതീഫ് പറഞ്ഞു.

” അവൻ വളരെ വേഗത്തിൽ ബൗൾ ചെയ്യുന്നു. സ്ഥിരമായി 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന പേസർമാരെ കണ്ടെത്തുകയെന്നത് എളുപ്പമല്ല. എന്നാൽ 155 കിലോമീറ്റർ വേഗതയിലും പന്തെറിയാനുള്ള കഴിവ് അവനുണ്ട്. അവൻ വേഗതയേറിയ ബൗളറാണ്, അവനെ നേരിടുകയെന്നത് ബാറ്റ്സ്മാനെ സംബന്ധിച്ച് എളുപ്പമല്ല. ”

” ഇപ്പോൾ അവൻ ടി20 ക്രിക്കറ്റിൽ കളിച്ചുകൊണ്ടിരിക്കുകയാണ് വൈകാതെ തന്നെ അവൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് ഞാൻ കരുതുന്നു. വളരെയേറെ കാലം കളിക്കുവാൻ അവന് സാധിക്കും. ഇത്തരം ബൗളർമാർ കടന്നുവരുന്നത് ഇന്ത്യയെ സംബന്ധിച്ച് നല്ല സൂചനയാണ്. ” ലതീഫ് പറഞ്ഞു.

” സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്നതിലൂടെ ഒരുപാട് കാര്യങ്ങൾ അവൻ പഠിക്കുമെന്ന് കരുതുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിനായി അവൻ പരിശീലനം ആരംഭിക്കേണ്ടതുണ്ട്. ഏഷ്യ കപ്പും ലോകകപ്പും വരാനിരിക്കുന്നു. ഓസ്ട്രേലിയയിലെ ബൗൺസുള്ള പിച്ചുകളിൽ അവൻ്റെ സാന്നിധ്യം ഗുണകരമാകും. ”

” മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ഹാരിസ് റൗഫ് ഇവരുടെയെല്ലാം വേഗതയിൽ ഇപ്പോൾ കുറവ് സംഭവിച്ചു. ഷഹീൻ അഫ്രീദിയ്‌ക്ക് പോലും 145 ന് മുകളിൽ വേഗതയിൽ ബൗൾ ചെയ്യാനാകില്ല. എന്നാൽ ഉമ്രാൻ മാലിക്ക് വ്യത്യസ്തനാണ്. ” റാഷിദ് ലതീഫ് കൂട്ടിച്ചേർത്തു.

സീസണിൽ തകർപ്പൻ പ്രകടനമാണ് ഉമ്രാൻ മാലിക്ക് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 6 മത്സരങ്ങളിൽ നിന്നും ഇതിനോടകം 9 വിക്കറ്റുകൾ താരം നേടികഴിഞ്ഞു. സീസണിൽ കളിച്ച 6 മത്സരങ്ങളിലും ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞത് ഉമ്രാൻ മാലിക്കായിരുന്നു.