സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ജമ്മു കാശ്മീർ പേസർ ഉമ്രാൻ മാലിക്ക് അധികം വൈകാതെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് മുൻ സൗത്താഫ്രിക്കൻ പേസറും സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ബൗളിംഗ് കോച്ചുമായ ഡെയ്ൽ സ്റ്റെയ്ൻ. സീസണിൽ തകർപ്പൻ പ്രകടനമാണ് ഉമ്രാൻ മാലിക്ക് സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.
” ഉമ്രാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കും, അതിൽ യാതൊരു സംശയവുമില്ല. അവൻ സ്ഥിരതയോടെ 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നു. ലോകത്തിന് ഇപ്പോൾ മറ്റാർക്കും അതിന് സാധിക്കുന്നില്ല. ലോക്കി ഫെർഗൂസൻ ഉണ്ടായിരിക്കാം, എന്നാലവൻ വ്യത്യസ്തമായ ബൗളറാണ്. ”
” ഇന്ത്യയുടെ ഭാഗത്തുനിന്നും നോക്കുമ്പോൾ സ്ഥിരമായി 145-150 വേഗതയിൽ പന്തെറിയുന്ന ഒരേയൊരു ബൗളർ ഉമ്രാൻ മാലിക്കാണ്. അതുകൊണ്ട് തന്നെ അവൻ അധികം വൈകാതെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും. എന്നാൽ ഇന്ത്യ അവനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നത് പൂർണമായും അവരുടെ തീരുമാനമാണ്. ” ഡെയ്ൽ സ്റ്റെയ്ൻ പറഞ്ഞു.
” എത്രത്തോളം കളിക്കുന്നുവോ അത്രത്തോളം അവൻ മെച്ചപെടുമെന്ന് ഞാൻ കരുതുന്നു. അവൻ കളിക്കളത്തിൽ കഴിവുകൾ കണ്ടെത്തുകയാണ്. ഒപ്പം കെയ്ൻ വില്യംസൺ അവനെ നന്നായി നയിക്കുന്നു. അവൻ ബുദ്ധിമുട്ടേറിയ അവസ്ഥയിലാണെങ്കിൽ അവനുമായി സംസാരിക്കാൻ കഴിയുന്ന ഒരാൾ അടുത്തുണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. ” ഡെയ്ൽ സ്റ്റെയ്ൻ കൂട്ടിചേർത്തു.
സീസണിൽ ഇതുവരെ 6 മത്സരങ്ങളിൽ നിന്നും 9 വിക്കറ്റുകൾ ഉമ്രാൻ മാലിക്ക് നേടിയിട്ടുണ്ട്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഇരുപതാം ഓവറിൽ റൺസ് ഒന്നും വഴങ്ങാതെ മൂന്ന് വിക്കറ്റുകൾ താരം നേടിയിരുന്നു. സീസണിൽ നടരാജന് ശേഷം സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ കൂടിയാണ് ഉമ്രാൻ മാലിക്ക്.