ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ 18 റൺസിന് തകർത്ത് സീസണിലെ അഞ്ചാം വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 182 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. വിജയത്തോടെ ആർ സീ ബി പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.
നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് നേടിയ ജോഷ് ഹേസൽവുഡാണ് ലഖ്നൗവിനെ ചുരുക്കികെട്ടിയത്. ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റും ഗ്ലെൻ മാക്സ്വെൽ, മൊഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
28 പന്തിൽ 42 റൺസ് നേടിയ ക്രുനാൽ പാണ്ഡ്യയും 24 പന്തിൽ 30 റൺസ് നേടിയ കെ എൽ രാഹുലും മാത്രമെ ലഖ്നൗവിന് വേണ്ടി തിളങ്ങിയുള്ളൂ.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർ സീ ബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. 63 പന്തിൽ 11 ഫോറും 2 സിക്സും നേടിയാണ് ഡുപ്ലെസിസ് പുറത്തായത്. ഷഹ്ബാസ് അഹമദ് 22 പന്തിൽ 26 റൺസും ഗ്ലെൻ മാക്സ്വെൽ 11 പന്തിൽ 23 റൺസും നേടി പുറത്തായി.
ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി ജേസൺ ഹോൾഡർ, ചമീര എന്നിവർ രണ്ട് വിക്കറ്റ് വീതവും ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്റും നേടി.
ഏപ്രിൽ 23 ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ആർ സീ ബിയുടെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം മുംബൈ ഇന്ത്യൻസുമായാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അടുത്ത മത്സരം.