ഐ പി എൽ പതിനഞ്ചാം സീസണിലെ ദയനീയ പ്രകടനം തുടർന്ന് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ നിർണായക മത്സരത്തിൽ 18 റൺസിന് മുംബൈ ഇന്ത്യൻസ് പരാജയപെട്ടു. സീസണിലെ മുംബൈ ഇന്ത്യൻസിൻ്റെ തുടർച്ചയായ ആറാം പരാജയമാണിത്. മത്സരത്തിൽ 200 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ.
13 പന്തിൽ 31 റൺസ് നേടിയ യുവതാരം ഡെവാൾഡ് ബ്രവിസ്, 27 പന്തിൽ 37 റൺസ് നേടിയ സൂര്യകുമാർ യാദവ്, 14 പന്തിൽ 25 റൺസ് നേടിയ കീറോൺ പൊള്ളാർഡ് എന്നിവർ മാത്രമാണ് മുംബൈ ഇന്ത്യൻസ് നിരയിൽ തിളങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 6 റൺസും ഇഷാൻ കിഷൻ 17 പന്തിൽ 13 റൺസും നേടി പുറത്തായി.
ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി ആവേശ് ഖാൻ നാലോവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തേ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയൻ്റ്സ് സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. 60 പന്തിൽ 9 ഫോറും 5 സിക്സുമടക്കം 103 റൺസ് നേടി കെ എൽ രാഹുൽ പുറത്താകാതെ നിന്നു. മനീഷ് പാണ്ഡെ 29 പന്തിൽ 38 റൺസ് നേടി പുറത്തായി.
മുംബൈ ഇന്ത്യൻസിന് വേണ്ടി ജയദേവ് ഉനാഡ്കട് രണ്ട് വിക്കറ്റും മുരുഗൻ അശ്വിൻ, ഫാബിയൻ അലൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. വിജയത്തോടെ ലഖ്നൗ സൂപ്പർ ജയൻ്റ്സ് പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.