അവസാന ഓവർ വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ 3 റൺസിന് പരാജയപെടുത്തി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 166 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ.

32 പന്തിൽ 38 റൺസ് നേടിയ ക്വിൻ്റൻ ഡീകോക്ക്, 17 പന്തിൽ 38 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ് എന്നിവർ മാത്രമാണ് ലക്നൗ സൂപ്പർ ജയൻ്റ്സ് നിരയിൽ തിളങ്ങിയത്.
രാജസ്ഥാൻ റോയൽസിന് വേണ്ടി ചഹാൽ നാല് വിക്കറ്റും ട്രെൻഡ് ബോൾട്ട് 2 വിക്കറ്റും പ്രസീദ് കൃഷ്ണ, കുൽദീപ് സെൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. സീസണിലെ തങ്ങളുടെ മൂന്നാം വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. വിജയത്തോടെ സഞ്ജുവും കൂട്ടരും പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

മത്സരത്തിൽ ആദ്യം ചെയ്ത രാജസ്ഥാൻ റോയൽസ് 36 പന്തിൽ ഒരു ഫോറും 6 സിക്സുമടക്കം പുറത്താകാതെ 59 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയർ, 23 പന്തിൽ 28 റൺസ് നേടിയ രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ രാജസ്ഥാൻ റോയൽസ് നേടിയത്.
ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി കൃഷ്ണപ്പ ഗൗതം, ജേസൺ ഹോൾഡർ എന്നിവർ രണ്ട് വിക്കറ്റ് വീതവും ആവേശ് ഖാൻ ഒരു വിക്കറ്റും നേടി.
