ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ സീസണിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് പരാജയപെടുത്തികൊണ്ട് തുടർച്ചയായ മൂന്നാം വിജയം ഗുജറാത്ത് ടൈറ്റൻസ് നേടിയിരുന്നു. ഇതോടെയാണ് ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയിരിക്കുന്നത്.
ഈ സീസണിൽ തോൽവി അറിയാത്ത ഒരേയൊരു ടീം കൂടിയാണ് ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ്. ആദ്യ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ 5 വിക്കറ്റിന് പരാജയപെടുത്തിയ ടൈറ്റൻസ് തൊട്ടടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിന് പരാജയപെടുത്തിയിരുന്നു. ഇപ്പോൾ പഞ്ചാബിനെതിരായ വിജയത്തോടെ ഐ പി എല്ലിൽ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിക്കുന്ന മൂന്നാമത്തെ ടീമായി മാറിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്.
2008 ൽ ചെന്നൈ സൂപ്പർ കിങ്സും 2016 ൽ ഗുജറാത്ത് ലയൺസുമാണ് ഈ വമ്പൻ റെക്കോർഡ് ഇതിനുമുൻപ് സ്വന്തമാക്കിയിട്ടുള്ള ടീമുകൾ. മറ്റൊരു ടീമുകൾക്കും ഐ പി എല്ലിലെ തങ്ങളുടെ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിക്കാൻ സാധിച്ചിട്ടില്ല.
മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 190 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിലാണ് ടൈറ്റൻസ് മറികടന്നത്. അവസാന 2 പന്തിൽ 12 റൺസ് വേണമെന്നിരിക്കെ 2 സിക്സ് പറത്തി രാഹുൽ തെവാട്ടിയയാണ് ടൈറ്റൻസിന് ആവേശവിജയം സമ്മാനിച്ചത്. ശുഭ്മാൻ ഗിൽ 59 പന്തിൽ 96 റൺസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 18 പന്തിൽ 27 റൺസും നേടി. വിജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ പിന്നിലാക്കി പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.