ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഐ പി എല്ലിലെ തുടർച്ചയായ മൂന്നാം വിജയം നേടി കെ എൽ രാഹുലിൻ്റെ ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ ക്യാപിറ്റൽസ് ഉയർത്തിയ 150 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലഖ്നൗ മറികടന്നു. ഫിഫ്റ്റി നേടിയ ക്വിൻ്റൻ ഡീകോക്കാണ് ലഖ്നൗവിന് വിജയം സമ്മാനിച്ചത്. മത്സരത്തിലെ വിജയത്തോടെ ലഖ്നൗ പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.
52 പന്തിൽ 9 ഫോറും 2 സിക്സുമടക്കം 80 റൺസ് നേടിയ ക്വിൻ്റൻ ഡീകോക്കാണ് ലഖ്നൗവിനെ വിജയത്തിലെത്തിച്ചത്. കെ എൽ രാഹുൽ 24 റൺസും ദീപക് ഹൂഡ 11 റൺസും നേടി പുറത്തായപ്പോൾ ക്രുനാൽ പാണ്ഡ്യ 14 പന്തിൽ 19 റൺസും ആയുഷ് ബഡോനി 3 പന്തിൽ 10 റൺസും നേടി പുറത്താകാതെ നിന്നു.
ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കുൽദീപ് യാദവ് രണ്ട് വിക്കറ്റും ലളിത് യാദവ്, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 34 പന്തിൽ 61 റൺസ് നേടിയ പൃഥ്വി ഷായുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. ക്യാപ്റ്റൻ റിഷഭ് പന്ത് 36 പന്തിൽ 39 റൺസും , സർഫറാസ് ഖാൻ 28 പന്തിൽ 36 റൺസും നേടി.
ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി രവി ബിഷ്നോയ് നാലോവറിൽ 22 റൺസ് വഴങ്ങി രണ്ട് വിക്കറ്റും കൃഷ്ണപ്പ ഗൗതം 23 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി.
ഏപ്രിൽ 10 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിൻ്റെ അടുത്ത മത്സരം. അതേ ദിവസം രാജസ്ഥാൻ റോയൽസിനെതിരെയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അടുത്ത മത്സരം.