ദിനേശ് കാർത്തിക്കിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ 4 വിക്കറ്റിൻ്റെ ആവേശവിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 170 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ആർ സീ ബി മറികടന്നു. സീസണിലെ രാജസ്ഥാൻ റോയൽസിൻ്റെ ആദ്യ തോൽവിയും ആർ സീ ബിയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.
ഒരു ഘട്ടത്തിൽ 87 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപെട്ട ആർ സീ ബിയെ ദിനേശ് കാർത്തിക്കും ഷസ്ബാസ് അഹമ്മദും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. ആറാം വിക്കറ്റിൽ 67 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഷഹ്ബാസ് അഹ്മദ് 26 പന്തിൽ 4 ഫോറും 3 സിക്സുമടക്കം 45 റൺസ് നേടി പുറത്തായപ്പോൾ ദിനേശ് കാർത്തിക് 23 പന്തിൽ 7 ഫോറും ഒരു സിക്സുമടക്കം 44 റൺസ് നേടി പുറത്താകാതെ നിന്നു.
രാജസ്ഥാൻ റോയൽസിന് വേണ്ടി യുസ്വെന്ദ്ര ചഹാൽ, ട്രെൻഡ് ബോൾട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതവും നവ്ദീപ് സെയ്നി ഒരു വിക്കറ്റും നേടി.
നേരത്തേ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 47 പന്തിൽ 70 റൺസ് നേടിയ ജോസ് ബട്ലറുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. ദേവ്ദത് പടിക്കൽ 29 പന്തിൽ 37 റൺസും ഷിംറോൺ ഹെറ്റ്മയർ 31 പന്തിൽ 42 റൺസും നേടി. ക്യാപ്റ്റൻ സഞ്ജു സാംസൺ 8 റൺസ് നേടി പുറത്തായി.
ആർ സീ ബിയ്ക്ക് വേണ്ടി ഹർഷൽ പട്ടേൽ, ഹസരങ്ക, ഡേവിഡ് വില്ലി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.